കേരള സർവകലാശാലയുമായി യുദ്ധ പ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . എന്താണ് ചാൻസിലർക്ക് കേരള സർവകലാശാലയോടുള്ള വിരോധം….
നാൾവഴി പരിശോധിക്കാം……
2022 ജൂലൈ 15 – വൈസ് ചാൻസലറെ കണ്ടെത്താനുള്ള സർച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയായി ഡോ. വി. കെ. രാമചന്ദ്രനെ സെനറ്റ് യോഗം നിശ്ചയിക്കുന്നു.
ജോലിത്തിരക്കുമൂലം ചുമതല നിറവേറ്റാനാവില്ലെന്ന് അറിയിച്ചുകൊണ്ട് ഡോ. വി. കെ. രാമചന്ദ്രൻ സർച്ച് കമ്മിറ്റിയിൽനിന്നു പിൻവാങ്ങിയതായും പുതിയ നോമിനിയെ തെരഞ്ഞെടുക്കാൻ സെനറ്റിന് നോട്ടീസ് നല്കിയതായും ആഗസ്റ്റ് 4 ന് ചാൻസലറെ സർവ്വകലാശാല അറിയിക്കുന്നു.
ആഗസ്റ്റ് 5 – ചാൻസലറുടെ നോമിനിയും യുജിസി ചെയർമാന്റെ നോമിനിയുമായ രണ്ടു പേരെമാത്രം ഉൾക്കൊള്ളിച്ച് ചാൻസലർ ഏകപക്ഷീയമായി ഭാഗിക സെർച്ച് കമ്മിറ്റി പ്രഖ്യാപിക്കുന്നു
ആഗസ്റ്റ് 20 – ചാൻസലറുടെ ഭാഗിക സെർച്ച് കമ്മിറ്റി ചട്ടപ്രകാരമല്ലെന്നു വ്യക്തമാക്കിയും ചാൻസലറുടെ ആവശ്യപ്രകാരം രണ്ടു പേരുള്ള ഭാഗിക സെർച്ച് കമ്മിറ്റിയിലേയ്ക്ക് മൂന്നാമതൊരാളെ സെനറ്റ് നിശ്ചയിക്കുക എന്നത് ചട്ടം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയും ഭാഗിക സെർച്ച് കമ്മിറ്റി നിശ്ചയിച്ച ചാൻസലറുടെ തീരുമാനം പുനഃപരിശോധിക്കുകയും റദ്ദാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടും സെനറ്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിക്കുന്നു.
സെനറ്റ് യോഗം വിളിച്ച് ഭാഗിക സെർച്ച് കമ്മിറ്റിയിലേയ്ക്ക് മൂന്നാമത്തെ പ്രതിനിധിയെ നിശ്ചയിക്കണമെന്ന ചാൻസലറുടെ ശക്തമായ നിർദ്ദേശ പ്രകാരം ഒക്ടോബർ 11ന് അടിയന്തര സെനറ്റ് യോഗം നിശ്ചയിച്ച് വി സി അറിയിപ്പിറക്കുന്നു
ഒക്ടോബർ 8 – വി സി വിളിച്ച ഒക്ടോബർ 11ന്റെ യോഗം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ട് 84 പ്രകാരം സെനറ്റ് ഒരു പ്രമേയം അംഗീകരിച്ചാൽ ഒരു കൊല്ലം കഴിഞ്ഞേ അതു പുനഃപരിശോധിക്കാനാവൂ എന്നും അല്ലെങ്കിൽ നാലിലൊന്നു ഭാഗം അംഗങ്ങൾ ആവശ്യപ്പെട്ട് വിശേഷാൽ യോഗം ചേരണമെന്നും അറിയിച്ചുകൊണ്ടും 65 സെനറ്റ് അംഗങ്ങൾ ഒപ്പിട്ട കത്ത് വിസിക്കു നല്കുന്നു.
ഒക്ടോബർ 11- ചാൻസലറുടെ നിർദ്ദേശം പ്രകാരം ഭാഗിക സെർച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക എന്ന ഏക അജണ്ടയുമായി വിസി വിളിച്ച അടിയന്തര സെനറ്റ് ക്വാറമില്ലാതെ പിരിയുന്നു
ഒക്ടോബർ 17 – നവംബർ നാലിന് അവസാനിക്കുന്ന ഭാഗിക സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം നീട്ടി ചാൻസലർ ഉത്തരവിറക്കുന്നു
ഒക്ടോബർ 15 – 11 ന്റെ യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ചാൻസലറുടെ നിർദ്ദേശം വി സിയെ അറിയിക്കുന്നു
ഒക്ടോബർ 18 – ചാൻസലറുടെ നിർദ്ദേശം ചട്ടപ്രകാരമല്ലാത്തതിനാൽ നടപ്പാക്കാനാകില്ലെന്ന് വിസി ചാൻസലറെ അറിയിക്കുന്നു.
ഒക്ടോബർ 19 രാവിലേ – 15 അംഗങ്ങളെ തൽ ദിവസം തന്നെ നീക്കം ചെയ്യണമെന്ന് ചാൻസലർ വിസിയോടു നിർദ്ദേശിക്കുന്നു
ഒക്ടോബർ 19 വൈകീട്ട് – വിസി ശബരിമലയിലാണെന്നും 15 അംഗങ്ങളെ നീക്കം ചെയ്ത് ഉത്തരവിറക്കാനാകില്ലെന്നും വൈകുന്നേരം റജിസ്ട്രാർ ചാൻസലറെ അറിയിക്കുന്നു
ഒക്ടോബർ 19 വൈകീട്ട് – 15 അംഗങ്ങളെ നീക്കം ചെയ്ത് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here