ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം

ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന കലോത്സവം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി വിദ്യാർഥികളുടെ നൈപുണ്യവികസനത്തിനായി നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മെന്റലി ചലഞ്ച്ഡിനെ ഇതിന്റെ അപ്പക്‌സ് സ്ഥാപനമാക്കി ഉയർത്തും. ഇതിനായുള്ള സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു.

സ്‌പെഷൽ സ്‌കൂളുകൾക്ക് സർക്കാർ പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. ഈ വർഷം 45 കോടിയുടെ പാക്കേജാണ് വകയിരുത്തിയിട്ടുള്ളത്. പാക്കേജ് സംബന്ധിച്ച് മാനദണ്ഡങ്ങൾ തീരുമാനിക്കാനായി പ്രത്യേക സമിതിയെ തീരുമാനിച്ചു. സ്‌പെഷൽ പാക്കേജിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പാക്കേജ് കാലതാമസമില്ലാതെ ലഭ്യമാക്കാനാകും.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കണം. അതിനുള്ള കരുതൽ സർക്കാരിനുണ്ട്. സ്‌കൂളുകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഭിന്നശേഷിക്കാർക്ക് ആരോഗ്യകരമായും അന്തസോടെയും ജീവിക്കാനും വരുമാനം നേടാനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവത്തിന് മറ്റു കലോത്സവങ്ങളേക്കാൾ ഏറെ പ്രധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here