League: ഗവർണറുടെ നടപടി ശരിയല്ലെന്ന് ഇടി മുഹമ്മദ് ബഷീർ; നടപടി സ്വാഗതം ചെയ്ത് സതീശന്‍; യുഡിഎഫിൽ ഭിന്നത

ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ എംപി. ഗവർണ(governor) എന്ത് മാനദണ്ഡത്തിലാണ് വിസിമാർ നാളെ രാവിലെ തന്നെ രാജിവയ്ക്കണമെന്ന് പറഞ്ഞതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണ്ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ഗവർണറുടെ നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്‌ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ 11.30നകം രാജിവയ്‌ക്കണമെന്നാണ് നിർദേശം.

കേരള സര്‍വ്വകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30 നകം രാജ്യ സമർപ്പിക്കണമെന്ന് അന്ത്യശാസനവും ഗവർണർ നൽകിയിട്ടുണ്ട്.

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെടാൻ നിലവിലുള്ള മാനദണ്ഡങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഗവർണറുടെ നടപടി. സാമ്പത്തിക ക്രമക്കേട്, പെരുമാറ്റ ദൂഷ്യം എന്നീ വിഷയങ്ങളിലാണ് ഗവർണർക്ക് വിസിമാരിൽ നിന്നും രാജി ആവശ്യപ്പെടാവുന്നത്. അതും ആദ്യഘട്ടത്തിൽ വിശദീകരണം തേടുകയും, വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്യണം. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം രാജി ആവശ്യപ്പെടേണ്ടത്.

ഇത്തരത്തിലുള്ള പ്രാഥമിക നടപടികൾ ഒന്നും സ്വീകരിക്കാതെയാണ് കെടിയു സർവകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുള്ള ഗവർണറുടെ പ്രതികാരം നടപടി. ഇതിൽ നിയമപ്രകാരം മുന്നോട്ടുപോകുക എന്നുള്ളതാണ് സർവ്വകലാശാല വിസിമാരുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News