Rishi Sunak: ബ്രിട്ടീഷ് പ്രധാനമന്ത്രിപദമുറപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്

ബ്രിട്ടീഷ് പ്രധാനമന്ത്രിപദമുറപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറുകയും 150 ഓളം എംപിമാരുടെ പിന്തുണ ഉറപ്പാകുകയും ചെയ്തതോടെയാണ് കളം തെളിഞ്ഞത്. എതിര്‍സ്ഥാനാര്‍ത്ഥി പെന്നി മോര്‍ഡന്റിന് നിലവില്‍ 25 പേരുടെ പിന്തുണ മാത്രം.

എംപിമാരുടെ പിന്തുണ ഉറപ്പിക്കേണ്ട ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നൂറ് എംപിമാര്‍ ഒപ്പം നില്‍ക്കില്ലെന്ന് ഉറപ്പായതോടെയാണ് ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്കുമുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയത്. 102 എംപിമാരുടെ പിന്തുണയുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ഐക്യം നിലനിര്‍ത്തുന്നതിനായി മത്സരമൊഴിവാക്കുന്നുവെന്നാണ് കരീബിയന്‍ ദ്വീപുകളില്‍ അവധിയാഘോഷിച്ച് മടങ്ങവേ ബോറിസ് നല്‍കിയ പ്രതികരണം. ഇതോടെ ഋഷി സുനാക്ക് ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ 150ലധികം എംപിമാരുടെ പിന്തുണ സുനാക്ക് ഉറപ്പാക്കിയിട്ടുണ്ട്. ലിസ് ട്രസ് മന്ത്രിസഭയിലെ പ്രമുഖരെല്ലാം ഋഷിപക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയാകുമെന്ന് സംശയിച്ച സുവല്ല ബ്രവര്‍മാന്‍ പോലും.

എതിര്‍സ്ഥാനാര്‍ത്ഥിയായ പെന്നി മോര്‍ഡന്റ് അവസാനവട്ടപിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണെങ്കിലും നിലവില്‍ മുപ്പതില്‍ താഴെ എംപിമാരുടെ പിന്തുണ മാത്രമാണ് അവര്‍ക്കുള്ളത്. ലിസ് ട്രസിന്റെ പിന്‍ഗാമിയായി മറ്റൊരു വനിത വരണമെന്ന് ആഗ്രഹിച്ചാല്‍ പോലും ഇന്ന് നൂറ് എംപിമാരുടെ പിന്തുണയിലേക്ക് മോര്‍ഡന്റ് സമ്മതിയുയര്‍ത്തണം. എങ്കിലേ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കൂ. രണ്ടാം ഘട്ടത്തില്‍ എംപിമാരുടെ പിന്തുണയില്‍ മൂന്നക്കം കടന്ന സ്ഥാനാര്‍ത്ഥികള്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ തേടും. എന്നാല്‍, ഒന്നാം ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാകാനും സുനാക് പ്രധാനമന്ത്രിപദത്തില്‍ ഉടനെത്താനുമാണ് നിലവിലെ സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here