RSS: സ്ത്രീകളെ സദാചാരത്തിന്റെ പേരുപറഞ്ഞ് താറടിക്കാനുള്ള ആര്‍എസ്എസ് നീക്കം കേരളത്തില്‍ ഇതാദ്യമായല്ല: ബീന പ്രസീദ്

സ്ത്രീകളെ സദാചാരത്തിന്റെ പേരുപറഞ്ഞ് താറടിക്കാനുള്ള ആര്‍എസ്എസ്(RSS) നീക്കം കേരളത്തില്‍ ഇതാദ്യമായല്ലെന്ന് സാമൂഹിക പ്രവര്‍ത്തക ബീന പ്രസീദ്(Beena Praseed). സിപിഐ(എം) നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാകമ്മിറ്റി അംഗവുമായ സ. കെ സുനില്‍ കുമാറിന് നേരെ ബുധനാഴ്ച രാത്രിയുണ്ടായ ആര്‍എസ്എസ് വധശ്രമവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലാണ് ബീന പ്രസീദ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍എസ്എസിനെ അറിയാമോടാ..ആര്‍എസ്എസിനോട് കളിക്കുമോടാ’ എന്നിങ്ങനെ ആക്രോശിച്ച് ബൈക്ക് ചവിട്ടിമറിക്കുകയും തുടര്‍ന്ന് ഇരുമ്പ് ദണ്ഡുകള്‍കൊണ്ട് ശരീരമാസകലം തുരുതുരെ അടിക്കുകയും കൈകകാലുകളും മറ്റ് ശരീരഭാഗങ്ങളും നിരവധി തവണ തല്ലിച്ചതക്കുകമായിരുന്നു. ഒറ്റതിരിഞ്ഞുള്ള ആക്രമണവും മുഖമില്ലാത്ത അപവാദ പ്രചരണവും ഭീരുക്കളുടെ സിലബസാണ്. മാപ്പിരന്ന സവര്‍ക്കറുടെ പിന്മുറക്കാരായ ആര്‍എസ്എസ്സേ ചരിത്രം നിങ്ങള്‍ക്കു മാപ്പുതരില്ലെന്നും ബീന പ്രസീദ് വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം

2022 ഒക്ടോബര്‍ 23
കള്ളിക്കാട്
ഒറ്റതിരിഞ്ഞുള്ള ആക്രമണവും
മുഖമില്ലാത്ത അപവാദ പ്രചരണവും
ഭീരുക്കളുടെ സിലബസാണ്.
മാപ്പിരന്ന സവര്‍ക്കറുടെ പിന്മുറക്കാരായ ആര്‍ എസ് എസ്സേ
ചരിത്രം നിങ്ങള്‍ക്കു മാപ്പുതരില്ല.
പ്രിയപ്പെട്ടവരേ
സി പി ഐ (എം) നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാകമ്മിറ്റി അംഗവുമായ സ. കെ സുനില്‍ കുമാറിന് (58) നേരെ ബുധനാഴ്ച രാത്രി എട്ടോടെ ആര്‍ എസ് എസ് വധശ്രമം നടത്തയത് അറിഞ്ഞിരിക്കുമല്ലോ. ആക്രമണത്തില്‍ സഖാവിന്റെ കൈക്കും കാലിനും നിരവധി പൊട്ടലുകളുണ്ട്. സുനില്‍ സഖാവ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.
ജനാധിപത്യ മഹിളാ ലോക്കല്‍ കമ്മിറ്റി യോഗത്തിനു ശേഷം എന്നെ ഞാന്‍ താമസിക്കുന്ന പേയാടുള്ള വീട്ടിലേക്ക് ബൈക്കില്‍ കൊണ്ട് ചെന്നാക്കും വഴിയാണ് അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടാകുന്നത്.
‘ ആര്‍എസ്എസിനെ അറിയാമോടാ.. ആര്‍എസ്എസിനോട് കളിക്കുമോടാ’ എന്നിങ്ങനെ ആക്രോശിച്ച് ബൈക്ക് ചവിട്ടിമറിക്കുകയും തുടര്‍ന്ന് ഇരുമ്പ് ദണ്ഡുകള്‍കൊണ്ട് ശരീരമാസകലം തുരുതുരെ അടിക്കുകയും കൈകകാലുകളും മറ്റ് ശരീരഭാഗങ്ങളും നിരവധി തവണ തല്ലിച്ചതക്കുകമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്ക് പരിക്കേറ്റില്ല. എന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനു രണ്ടുദിവസം മുന്‍പ് ബിജെപി – ആര്‍ എസ് എസ് നേതൃത്വത്തില്‍ കള്ളിക്കാട് ജംഗ്ഷനില്‍ യോഗം നടത്തി സി പി ഐ (എം) നും ഡി വൈ എഫ് ഐ ക്കുമെതിരെ കൊലവിളി നടത്തിയിരുന്നു. സി. പി. ഐ (എം) കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിനും ഏരിയാ സെക്രട്ടറി സ. കെ. ഗിരിയുടെ വീടിനു നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ എസ് എസ് ആക്രമണം നടത്തിയിരുന്നു.
സ. കെ സുനില്‍ കുമറുമായി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിയലയിലുള്ള ബന്ധം മാത്രമല്ല എനിക്കുള്ളത്. അദ്ദേഹം എന്റെ സഹോദരനുമാണ്. ലിംഗഭേദമെന്യേ സമഭാവനയോടെ ഇടപെടുന്ന കോമ്രേഡ്ഷിപ്പ് അനുഭവമാക്കിയ ലക്ഷക്കണക്കിന് വനിതാ സഖാക്കള്‍ കൂടി ഉള്‍ച്ചേരുന്നതാണ് ഈ പാര്‍ട്ടി. അതെന്തെന്ന് സ്ത്രീവിരുദ്ധതയുടെ ആള്‍രൂപമായ ആര്‍ എസ് എസ്സിന് ഒരുകാലവും മനസ്സിലാകില്ല. പോത്തിന് എന്ത് ഏത്തവാഴ, അല്ലേ.
സഖാവിനെതിരായ ഏകപക്ഷീയമായ ആര്‍ എസ് എസ് വധശ്രമത്തിനനുബന്ധമായി എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്താനാണ് ആര്‍ എസ് എസ് തയ്യാറായത്. പുരുഷ സഖാക്കളെ കായികമായി ആക്രമിക്കുമ്പോള്‍ സ്ത്രീകളായ സഖാക്കളെ സദാചാരത്തിന്റെ പേരുപറഞ്ഞ് താറടിക്കാനുള്ള ആര്‍ എസ് എസ് നീക്കം കേരളത്തില്‍ ഇതാദ്യമായല്ല. സ്ത്രീകള്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നതില്‍ മനുസ്മൃതി പിന്തുടരുന്ന ആര്‍ എസ് എസ് – ബി ജെ പി നാസി സംഘം എക്കാലവും എതിരായിരുന്നുവല്ലോ. അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് അപവാദപ്രചരണം നടത്തിയ ആര്‍ എസ് എസ്സുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമ നടപടികള്‍ പുരോഗമിക്കുന്നു. കോടതിയില്‍ കാണാം.
സി. പി. ഐ (എം) നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ലഹരി വിരുദ്ധ കാംപെയ്നര്‍, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മീഡിയ സെല്‍ തിരുവനന്തപുരം ജില്ലാ ജോയിന്റ് കണ്‍വീനര്‍, വനിതാ സഹകരണ സംഘം സംസ്ഥാന സബ് കമ്മിറ്റി അംഗം, മാനവീയം തെരുവിടം എക്‌സിക്യൂട്ടീവ്, പുരോഗമന കലാസാഹിത്യ സംഘം സംഘാടക, കവയത്രി, അധ്യാപിക, വനിതാ സഹകരണ സംഘം സെക്രട്ടറി തുടങ്ങി വിഭിന്നങ്ങളായ നിലയിലെ പൊതുപ്രവര്‍ത്തന അനുഭവങ്ങളാണുള്ളത്. വിവിധ ജെന്ററുകളിലെ ധാരാളം പേരുമായി പ്രതിദിനം ഇടപെടുന്നുണ്ട്. സഖാവ് കെ സുനില്‍ കുമാറിനെ കൊല ചെയ്യുന്നതിനുള്ള പദ്ധതി പൊളിഞ്ഞത് യാദൃച്ഛികമെന്നോണം ഞാന്‍ അദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്നതുകൊണ്ടു മാത്രമാണെന്ന് പ്ലാന്‍ ചെയ്തവര്‍ക്കും നടപ്പിലാക്കിയവര്‍ക്കും ദൃക്സാക്ഷികള്‍ക്കുമറിയാം.
ഒപ്പമുണ്ടായിരുന്നതില്‍, ഒരു ജീവന്‍ രക്ഷിക്കാനായതില്‍ അഭിമാനം കൊള്ളുന്നു. സ. കെ. സുനില്‍ കുമാര്‍ ഏറെ വൈകാതെ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തും. കള്ളിക്കാട്ടെ ബഹുജന പ്രസ്ഥാനത്തെ കരുത്തോടെ നയിക്കും.
കഴിഞ്ഞ രാത്രിയില്‍ കള്ളിക്കാട് ജംഗ്ഷനില്‍ ചേര്‍ന്ന ആര്‍ എസ് എസ് കൊലപാതക രാഷ്ട്രീയത്തിനും അപവാദ പ്രചരണത്തിനുമെതിരായ പ്രതിഷേധ യോഗം ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സ. കവിത ഉദ്ഘാടനം ചെയ്തു. സി. പി. ഐ (എം) കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം സ. ജെ ആര്‍ അജിത അധ്യക്ഷയായി. സഖാക്കള്‍ അഡ്വ പത്മിനി റോസ് , ഏരിയ സെക്രട്ടറി കെ ലതാകുമാരി, പ്രസിഡന്റ് എസ് അജിത എന്നിവര്‍ സംസാരിച്ചു.
അല്ലയോ ആര്‍ എസ് എസ്സേ നിങ്ങള്‍ സൈദ്ധാന്തികവും കായികവുമായ അതിക്രമങ്ങള്‍ തുടരുക. ഞങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചുകൊള്ളാം … അതിജീവിച്ചു കൊള്ളാം.
പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തായ പാര്‍ട്ടി, കുടുംബം, ജനാധിപത്യ മഹിളാ അസോസിയേഷന്‍, സി. പി. ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സഖാക്കള്‍ എന്‍ രതിന്ദ്രന്‍, പുത്തന്‍കട വിജയന്‍, എസ് പുഷ്പലത പാര്‍ട്ടി ഏരിയാ സെക്രട്ടറി സ. കെ ഗിരി, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സ. അഡ്വ. ഐ സാജു,പോലീസ് ഉദ്യോഗസ്ഥര്‍,ഭര്‍ത്താവ് പ്രസീദ്, മക്കള്‍,അച്ഛന്‍, അമ്മ,ഭര്‍തൃ മാതാവ്, സഹോദരങ്ങള്‍, സുനില്‍കുമാറിന്റെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍,മഹിളാ അസോസിയേഷന്‍ നേതാക്കള്‍, ബഹുജനങ്ങള്‍,വര്‍ഗ്ഗബഹുജന സര്‍വീസ് പ്രതിനിധികള്‍,സിപിഐഎം നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ എസ് സതീഷ് കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ്,കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
ബീന പ്രസീദ്
സി. പി. ഐ (എം)
നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി അംഗം.
സെക്രട്ടറി,
ജനാധിപത്യ മഹിളാ അസോസിയേഷന്‍
നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News