‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ ശക്തമാക്കുന്നു. മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു ആരോപണം. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാൽ. സ്വന്തമായി ചെയ്യാനറിയാത്തതിനാല്‍ മറ്റുള്ളവര്‍ ചെയ്തത് കോപ്പിയച്ചുവെന്ന് ബിജിപാൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ,’ ബിജിപാൽ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
തിയേറ്ററുകളില്‍ കാണികള്‍ക്കിടെ ആവേശം നിറയ്ക്കുന്ന പാട്ടാണ് വരാഹരൂപം. ഗാനം റിലീസ് ആയതിന് പിന്നാലെയാണ് കോപ്പിയടിയാണെന്ന ആരോപണവുമായി പലരും രംഗത്തിത്തിയത്. ഗായകന്‍ ശിവരാമ കൃഷ്ണനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് തൈക്കുഡം ബ്രിഡ്ജും രംഗത്തെത്തി. പാട്ട് കോപ്പിയടിച്ചതാണെന്നും പകര്‍പ്പാവകാശ ലംഘനമാണ് നടന്നതെന്നും മ്യൂസിക് ബാന്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി. എന്നാല്‍ കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു കാന്താരയുടെ സംഗീത സംവിധായകനായബി അജനീഷ് ലോക്‌നാഥ് പ്രതികരണം.
‘തൈക്കുടം ബ്രിഡ്ജ് ഒരു തരത്തിലും ‘കാന്താര’യുമായി ബന്ധപ്പെട്ടതല്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഡിയോയില്‍ നമ്മുടെ ‘നവരസം’, ‘വരാഹ രൂപം’ എന്നിവ തമ്മില്‍ സമാനതകളുണ്ട്. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. അതിനാല്‍ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. കണ്ടന്റില്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അത് തങ്ങളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’, തൈക്കുടം ബ്രിഡ്ജ് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here