ബലാത്സംഗകേസില്‍ 17 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ക്രൈംബ്രാഞ്ചിനോട് സഹകരിക്കാതെ എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) എംഎല്‍എ. ഇന്നും എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ തുടരും. നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യം ചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതിനുശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. അതേസമയം ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതി(highcourt)യില്‍ ഇന്ന് ഹര്‍ജി നല്‍കും. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഹര്‍ജിയില്‍ വ്യക്തമാക്കും. ബലാൽസംഗം , വധശ്രമം എന്നിവയ്ക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക. അന്വേഷണവുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥകളിൽ പ്രധാനം. എന്നാൽ ചോദ്യം ചെയ്യലുമായോ അന്വേഷണവുമായോ എൽദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ല. മാത്രവുമല്ല ബലാൽസംഗത്തിന്നും വധശ്രമത്തിനും മതിയായ തെളിവുകളുണ്ട്.
കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം. എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാന്‍ കഴിയു എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here