ബലാത്സംഗകേസിലെ പ്രതി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വീണ്ടും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് എംഎല്‍എ ഹാജരായത്.
നിലവില്‍ 17 മണിക്കൂറോളം എല്‍ദോസിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നാണ് സൂചന. ഇതുവരെ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
അതേസമയം പരാതിക്കാരി ഇന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കും. അഭിഭാഷകന്റെ ഓഫീസിലിട്ട് മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള പരാതിയില്‍ എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
നേരത്തെ, എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് കോണ്‍ഗ്രസ് സസ്‍പെന്‍റ് ചെയ്തിരുന്നു. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സസ്‍പെന്‍ഷന്‍. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here