വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം; ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സേന വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തങ്ങളുടെ 21 പൗരന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നിരായുധനായിരുന്നെന്നും അധികൃതര്‍ ആരോപിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാബ്ലസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം അതിക്രമിച്ച് കടന്നതായി പലസ്തീനിലെ അധിനിവേശ പ്രതിരോധ സംഘടനകളിലൊന്നായ ഫത്തയുടെ വക്താവ് കുറ്റപ്പെടുത്തി. ആക്രമണത്തില്‍ അലി ഖാലിദ് അന്തര്‍ (26), മിഷാല്‍ ബാഗ്ദാദി (27), വദീ അല്‍ ഹവ (31), ഹംദി ഖയ്യം (30), ഹംദി മുഹമ്മദ് ഷറഫ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പാലസ്തീന്‍ ആസ്ഥാനമായ റാമള്ള സിറ്റിയില്‍ ഇസ്രായേല്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 19 കാരനായ ഖ്യുസേ അല്‍ തമീമി എന്ന യുവാവും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം നബ്ലസില്‍ സൈനിക നടപടികള്‍ നടത്തുന്നുണ്ടെന്ന് മാത്രമാണ് ഇസ്രായേല്‍ സൈന്യം നല്‍കുന്ന വിശദീകരണം.

പാലസ്തീനെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇസ്രായേല്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തിര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബു റുദീനെ പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എത്തിയ പാലസ്തീന്‍ റെഡ് ക്രെസെന്റിനെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും റിപ്പാര്‍ട്ടുകളുണ്ട്. നബ്ലസ് നഗരത്തിന് ചുറ്റുമുളള വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളില്‍ ഇസ്രായേല്‍ സൈന്യം സ്‌നൈപ്പര്‍ തോക്കുകളുമായി നിലയുറപ്പിച്ചിരിക്കുകയാണെന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശ്രമിക്കുന്നതായും പലസ്തീന്‍ ആരോപിച്ചു.

ഇസ്രായേല്‍ സൈന്യം പ്രദേശവാസികളുടെ വാഹനത്തിന് നേരെ ബോംബാക്രമണം നടത്തിയെന്നും കത്തിക്കരിഞ്ഞ നിലയില്‍ ഒരാളുടെ മൃതദേഹം റഫീദിയ ആശുപത്രിയില്‍ എത്തിയതായും വിവരമുണ്ട്. നബ്ലയുടെ പരിസര പ്രദേശങ്ങളില്‍ സായുധ ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് അല്‍ ജസീറയുടെ നിദ ഇബ്രാഹീം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പലസ്തീനിയന്‍ സായുധ സംഘമായ ലയണ്‍സ് ഡെന്നിലെ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണത്തില്‍ പ്രതികരിക്കുവാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറായിട്ടില്ല.

മെയ് മാസത്തില്‍ അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ജെനീനില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു സംഭവം. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകയെന്ന് വ്യക്തമാക്കുന്ന കവചമണിഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് ഷിറീന് വേടിയേല്‍ക്കുന്നത്. ഇസ്രായേല്‍ സൈന്യം പ്രത്യേക ലക്ഷ്യത്തോടെ മനപൂര്‍വ്വം നടത്തിയ കൊലപാതകമാണിതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News