England: ഇംഗ്ലണ്ടിനെ മഴ ചതിച്ചു: അയര്‍ലന്‍ഡിന് 5 റണ്ണിന്റെ അട്ടിമറി വിജയം

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറിയില്‍ ഇംഗ്ലണ്ടിനെതിരെ(England) അയര്‍ലന്‍ഡിന്(Ireland) വിജയം. മഴ നിയമപ്രകാരം 5 റണ്ണിനാണ് അയര്‍ലന്‍ഡ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ മൂലം കളി നിര്‍ത്തിവെച്ചത്. ഇതോടെ ഇംഗ്ലണ്ട് ഉറപ്പിച്ച വിജയം അയര്‍ലന്‍ഡിന്റെതായി മാറി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ക്യാപ്റ്റന്‍ ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. സ്റ്റെര്‍ലിഗ് (8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്. 47 പന്തുകളില്‍ നിന്ന് ബാല്‍ബിറിന്‍ 62 റണ്‍സും 27 പന്തില്‍ നിന്ന് ലോര്‍കാന്‍ 34 റണ്‍സും നേടി. ആദ്യ പത്തോറവറിലെ തുടക്കം അയര്‍ലന്‍ഡിന് പിന്നീട് നിലനിര്‍ത്താനായില്ല. തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം 157ന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ഉണ്ടായത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (0), അലക്സ് ഹെയ്ല്‍സ് (7), ബെന്‍ സ്റ്റോക്സ് (6) എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഡേവിഡ് മലാന്‍ (37 പന്തില്‍ 35), ഹാരി ബ്രൂക് (21 പന്തില്‍ 18) എന്നിവര്‍ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചു. 12 പന്തില്‍ 24 റണ്ണുമായി മൊയീന്‍ അലിയും ഒരു റണ്ണുമായി ലിവിങ്സ്റ്റണ്‍ കളത്തിലുള്ളപ്പോഴാണ് മഴപെയ്തത്.

മഴ തടസ്സപ്പെടുത്തും മുന്‍പേ 15ാം ഓവറില്‍ ഗാരത് ഡെലാനിക്കെതിരെ മൊയീന്‍ അലി മൂന്നു പന്തില്‍ ഒരു സിക്സും ഫോറും സഹിതം 12 റണ്‍സ് നേടിയിരുന്നു. മൂന്നു പന്തുകള്‍ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. കളി അവസാനിപ്പിച്ചതോടെ അഞ്ച് വിക്കറ്റും അഞ്ച് ഓവറും ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News