Vizhinjam:വിഴിഞ്ഞം സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം;പ്രതിഷേധമറിച്ച് KUWJ

വിഴിഞ്ഞം സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനല്‍ ക്യാമറകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍(KUWJ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

സമരക്കാരുടെ ആവശ്യങ്ങള്‍ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോര്‍ട്ട് ചെയ്തു മടങ്ങി വരുന്ന വഴിയാണ് മാധ്യമ സംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ തുനിഞ്ഞത്.

സംഘര്‍ഷ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകള്‍ തകര്‍ത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയ വണ്‍, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവര്‍ക്ക് കല്ലേറില്‍ തലയ്ക്കു പരിക്കേറ്റു.

വൈദികര്‍ അടക്കമുള്ളവര്‍ വനിത മാധ്യമ പ്രവര്‍ത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഉച്ചവരെ ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയ ചാനലുകാര്‍ക്ക് പിന്നീട് മടങ്ങിപ്പോരേണ്ട സാഹചര്യമാണ് ഉണ്ടായത്.

അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്യാമറ നശിപ്പിച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും യൂണിയന്‍ ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.അക്രമ വിവരം അറിഞ്ഞയുടന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബു സഭാ നേതൃത്വവുമായി സംസാരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News