അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിക്കണം, ഈ കൊടിയില്‍ അച്ഛനുണ്ട്;മരിക്കുന്നതിനു മുമ്പ് അച്ഛന്‍ മക്കള്‍ക്കെഴുതിയ കത്ത്| Social Media

‘ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സൂക്ഷിച്ചുവെക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോക ജനതകളുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും.’

ഒറ്റപ്പാലം നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും പഴയ എസ് എഫ് ഐ നേതാവുമായിരുന്ന അന്തരിച്ച സഖാവ് പി കെ പ്രദീപ് കുമാറിന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

1995-ലെ ഒറ്റപ്പാലം നഗരസഭയുടെ ആദ്യ കൗണ്‍സിലില്‍ ഉള്‍പ്പെടെ രണ്ടുതവണ കൗണ്‍സിലറായിരുന്നു അദ്ദേഹം. സി.പി.എം. ഒറ്റപ്പാലം ലോക്കല്‍കമ്മിറ്റി മുന്‍ അംഗവും ഒറ്റപ്പാലം ജനകീയവായനശാലാ റഫറന്‍സ് ലൈബ്രറി ഭരണസമിതി അംഗവുമായിരുന്നു അദ്ദേഹം. പാർടിയെ അതിരറ്റ് സ്നേഹിച്ച പ്രദീപ്കുമാർ അന്തരിച്ചിട്ട്‌ 20 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മക്കൾ പങ്കുവെച്ച ആ കത്താണ് ഇന്ന് സോഷ്യൽ മീഡിയയിൽ വെെറലായത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിച്ച് കിടത്തണം. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരെങ്കിലും പതാകയായി വന്നാല്‍ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോള്‍ പതാക കത്താതെ മടക്കി നിങ്ങള്‍ സൂക്ഷിച്ചുവെക്കണം. നിങ്ങള്‍ക്കൊരു പ്രതിസന്ധി വരുമ്പോള്‍ അതില്‍ മുഖമമര്‍ത്തി ഏറെ നേരം നില്‍ക്കുക. അതില്‍ അച്ഛനുണ്ട്. ലോക ജനതകളുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാര്‍ട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാല്‍ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കല്‍ നമ്മുടെ പാര്‍ട്ടി അതിജീവിക്കും.

എന്ന്,
മനു, കുഞ്ചു, രാജി എന്നിവര്‍ക്ക്
അച്ഛന്‍.

ഒക്ടോബർ  എട്ടിനാണ്‌  അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചത്.  അച്ഛൻ എഴുതിയെ കത്തിലെ വരികൾ ഞങ്ങൾക്ക് അഭിമാനമാണെന്ന് മക്കൾ പറഞ്ഞു. അച്ഛന്റെ  ഒസ്യത്താണത്‌. അത്‌ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും– മക്കൾ പറഞ്ഞു.  മരിക്കുന്നതുവരെയും കമ്മ്യൂണിസ്റ്റുകാരനായിരുന്നു പ്രദീപ് കുമാർ. സ്കൂൾ കാലത്ത് സൂര്യത്താൻ നാടകത്തിലെ നായകനടൻ. ചെറുകാടിന്റെ ‘മുത്തശ്ശി’ ശക്തി തിയേറ്റേഴ്സ് നാടകമാക്കിയപ്പോൾ അതിലുമുണ്ടായിരുന്നു  പ്രദീപ് കുമാർ.

1980 കളുടെ തുടക്കത്തോടെയാണ് പ്രദീപ്കുമാർ ഒറ്റപ്പാലത്തുകാരനായത്. പ്രിഡിഗ്രി ക്കും, മലയാളം ബിഎക്കും എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ വിദ്യാർത്ഥി സമൂഹത്തിന്റെയാകെ പ്രചോദനമായി വളർന്നു. 1995 ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നഗരസഭ അംഗമായി.  ഇ രാമചന്ദ്രൻ ചെയർമാനായിരിക്കുന്ന കാലത്ത് വൈസ് ചെയർമാനായി. കണ്ണിയംപുറം കൃഷ്ണ ഗീതത്തിൽ പി കെ പ്രദീപ് കുമാർ (57) പട്ടാമ്പി പനംപറ്റകളത്തിൽ കുടുംബംഗമാണ്. ഭാര്യ: രാജലക്ഷ്‌മി (അധ്യാപിക). മക്കൾ: മൻമോഹൻ (കെഎഎസ്‌ ഓഫീസർ), രാജ്‌മോഹൻ (അഭിഭാഷകൻ), മരുമകൾ: എസ്‌ കെ ശ്രുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here