തുടർച്ചയായ മൂന്നാം തോൽവി; കേരളാ ബ്ലാസ്റ്റേഴ്സിന് നിരാശയോടെ മടക്കം

ISL ൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. ഈ തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു.മറുപടിയില്ലാതെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയുടെ മുന്നിൽ പരാജയപ്പെട്ടത്.

മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കനത്ത ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാറിനിന്നു.

കലൂരിലേക്കുള്ള തിരിച്ചുവരവില്‍ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശം കുറഞ്ഞുപോയി. ഇതോടെ മുംബൈ സിറ്റി എഫ്സിയുടെ മേധാവിത്വം കൊണ്ട് ശ്രദ്ധേയമായി ആദ്യ 45 മിനുറ്റ്. ഇരു ടീമിന്‍റേയും ഗോള്‍കാത്തിരിപ്പ് അവസാനിപ്പിച്ച് 21-ാം മിനുറ്റില്‍ മുംബൈ സിറ്റി മെഹത്താബ് സിംഗിലൂടെ മുന്നിലെത്തി. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരമായ മെഹ്താബ് ഇടംകാല്‍ കൊണ്ട് പന്ത് മഞ്ഞപ്പടയുടെ വലയിലേക്ക് പായിക്കുകയായിരുന്നു. 10 മിനുറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി ഗോള്‍വല കടന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലാക്കിയായിരുന്നു ഡിയാസിന്‍റെ കൂള്‍ ഫിനിഷിംഗ്.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫിനിഷിംഗ് പോരായ്മകളും ഗോള്‍ബാറും വിലങ്ങുതടിയായി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളില്‍ സീസണിലെ മൂന്നാംതോല്‍വി ക്ഷണിച്ചുവരുത്തുകയായിരുന്നു. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനോട് ജയത്തോടെ സീസണ്‍ തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നാലെ സ്വന്തം പാളയത്തില്‍ എടികെ മോഹന്‍ ബഗാനോടും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ എവേ മത്സരത്തിൽ ഒഡിഷ എഫ്സിയോടും തോല്‍വി നേരിട്ടിരുന്നു. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള മഞ്ഞപ്പട 9-ാംസ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here