Eldhose Kunnappilly: യുവതിയെ കോവളത്തെത്തിച്ച് മര്‍ദിച്ചു; കുന്നപ്പിള്ളിയുടെ വാദങ്ങള്‍ പൊളിച്ച് ഡ്രൈവറുടെ മൊഴി

ബാലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി(eldhose kunnappilly)യുടെ വാദങ്ങള്‍ പൊളിച്ച് ഡ്രൈവറു(driver)ടെ മൊഴി. കുന്നപ്പിള്ളി യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയെന്നും കോവളത്തെത്തിച്ച് മര്‍ദിച്ചെന്നുമാണ് ഡ്രൈവറായ ജിഷ്ണു മൊഴി നല്‍കിയത്. യുവതിയുമായി ബന്ധമില്ലെന്നും മര്‍ദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയിട്ടില്ല എന്നുമായിരുന്നു കുന്നപ്പിള്ളി ജില്ലാ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്.

കുന്നപ്പിള്ളി തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജിഷ്ണുവിന്റെ കാറാണ് ഉപയോഗിക്കുക. സെപ്തംബര്‍ നാലിന് യുവതി സ്വന്തമിഷ്ടപ്രകാരം തന്നെ കാണാന്‍ കോവളത്തെ റിസോര്‍ട്ടില്‍ എത്തിയെന്നായിരുന്നു കുന്നപ്പിള്ളി പൊലീസിന് മുന്നില്‍ പറഞ്ഞിരുന്നത്. എന്നാല്‍, എംഎല്‍എയുടെ നിര്‍ദേശപ്രകാരം താനാണ് യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയതെന്നും ഒരു മീറ്റിങ് ഉണ്ടെന്നായിരുന്നു പറഞ്ഞതെന്നും ഡ്രൈവറുടെ മൊഴിയിലുണ്ട്.

സെപ്തംബര്‍ 14ന് കോവളത്തെ ആത്മഹത്യാ പോയിന്റിലെത്തിച്ച കാര്യവും ജിഷ്ണു പൊലീസിനോട് വെളിപ്പെടുത്തി. ജിഷ്ണു സെപ്തംബര്‍ നാലിന് രാത്രി 11ന് യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷം തിരികെ പോയെന്നുമായിരുന്നു മൊഴി നല്‍കിയത്. പിന്നീട് ഉച്ചയ്ക്ക് ശേഷം പരാതിക്കാരിയെ പൊലീസ് വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്തതോടെ നേരത്തെ നല്‍കിയത് കള്ളമാണെന്ന് ജിഷ്ണു വെളിപ്പെടുത്തുകയായിരുന്നു.

ഈ കാറിലാണ് റിസോര്‍ട്ടിലേക്ക് പോയതെന്ന് എല്‍ദോസ് കുന്നപ്പിള്ളി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
വരുംദിവസങ്ങളില്‍ എല്‍ദോസിനെ പെരുമ്പാവൂരിലെയും കളമശേരിയിലെയും വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News