ശ്രവണ സഹായി നഷ്ടമായ റോഷനു സഹായം പ്രഖ്യാപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷനു സഹായം പ്രഖ്യാപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗര സഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനു പിന്നാലെയാണ് മേയറുടെ അറിയിപ്പ്.

ആര്യാ രാജേന്ദ്രന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്‌ക്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാര്‍ത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാര്‍ത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നല്‍കാന്‍ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാന്‍ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.

മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ ….

ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയും രാജാജി നഗര്‍ സ്വദേശിയുമായ റോഷന്‍ എസ് ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗാണ് നഷ്ടമായത്. സ്‌കൂളില്‍ നിന്ന് അച്ഛന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. ബൈക്കിന്റെ വശത്ത് തൂക്കിയിട്ടിരുന്ന ബാഗാണ് വഴിയില്‍ നഷ്ടമായത്. പനവിള ജങ്ഷനില്‍ എത്തിയപ്പോളാണ് ബാഗില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.. ഉടന്‍തന്നെ വന്നവഴി തിരികെ പോയി പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മകന്റെ ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളിലും വാര്‍ത്തയും വന്നതോടെ സഹായഹസ്തവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ എത്തി..റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗര സഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി..

വൈകിട്ട് സ്‌കൂള്‍ വിട്ടശേഷം ഫുട്ബോള്‍ കളിക്കാനിറങ്ങിയ റോഷന്‍ ഹിയറിങ് എയിഡ് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. സാധാരണ നിലയില്‍ ഉറങ്ങുമ്പോളും ഫുട്ബോള്‍ പരിശീലന സമയത്തും മാത്രമാണ് റോഷന്‍ ഹിയറിങ് എയിഡ് ഊരി മാറ്റാറുള്ളത്. നിരവധിപേര്‍ അന്വേഷിച്ച് വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ ബാഗ് കണ്ടെത്താനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here