പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിന്റെ മരണത്തിൽ പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.
അതേസമയം തന്റെ പെൺസുഹൃത്തിന് ഷാരോൺ അയച്ച വാട്സ് ആപ്പ് ശബ്ദസന്ദേശം കൈരളിന്യൂസിന് ലഭിച്ചിരുന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലായെന്നും ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നാണ് വീട്ടിൽ പറഞ്ഞെതെന്നും ഷാരോൺ ശബ്ദസന്ദേശത്തിൽ പറയുന്നു.
‘എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും’ ചാറ്റില്‍ പറയുന്നു.
ജനലിൽ ഇരുന്ന ഗ്ലാസിൽ അമ്മ കാണാതെ കഷായം ഒഴിച്ചു വയ്ക്കുകയായിരുന്നു. കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഷാരോൺ ഛർദിച്ചു. കഷായത്തിന്റെ ടേസ്റ്റ് കാരണമെന്നാണ് അപ്പോൾ കരുതിയത്. വീണ്ടും ഛർദിച്ചപ്പോൾ ഗുളിക വാങ്ങി കഴിക്കാൻ പറഞ്ഞു. ഈ സംഭവത്തിനുശേഷം കരയാൻപോലും കഴിയാത്ത അവസ്ഥയിലാണെന്നും ചാറ്റിൽ പെൺകുട്ടി പറയുന്നു.
ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. മുൻപ് പഴകിയ ജ്യൂസ് കുടിച്ചെന്നും സന്ദേശത്തിൽ പരാമർശമുണ്ട്.
ഒറ്റക്കല്ല ഷാരോണ്‍ വീട്ടില്‍ വന്നത്. കൂടെ സുഹൃത്തായ റെജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കഷായത്തിനല്ല, ജ്യൂസിനാണ് കുഴപ്പം. കഷായത്തിനു പ്രശ്നമുണ്ടെങ്കിൽ അത് കഴിക്കുന്ന താൻ എന്നേ മരിച്ചുപോകുമായിരുന്നെന്നും പെൺകുട്ടി പറയുന്നു.
തന്റെ ചേട്ടനോട് താൻ കഷായം കുടിച്ച കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നും പകരം അന്ന് കുടിച്ച തീയതി കഴിഞ്ഞ ‘മാ’ കുടിച്ചിട്ടാണ് തനിക്ക് ഛർദി ഉണ്ടായതെന്നുമാണ് വീട്ടിൽ പറഞ്ഞതെന്നും ഷാരോൺ സന്ദേശത്തിൽ പറയുന്നു.
ചൊവ്വാഴ്ചയാണ് ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ ഷാരോണിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താൻ ഒന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
ഷാരോണിന്റെ രക്ത പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായത് എന്നാണ് കണ്ടെത്തൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here