ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത സജീവമാക്കാൻ ടീംഇന്ത്യ നാളെ ഇറങ്ങും. വൈകിട്ട് 4:30 ന് പെർത്തിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. ആദ്യ മത്സരത്തിൽ പരമ്പരാഗത വൈരികളായ പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന ജയം. പിന്നാലെ ഓറഞ്ച് പടയെ നിഷ്പ്രഭമാക്കി തുടർ വിജയം. ഉജ്ജ്വല ഫോമിൽ തിരിച്ചെത്തിയ കിങ് കോഹ്‌ലിയാണ് ട്വൻറി-20 ലോകകപ്പിൽ ടീം ഇന്ത്യയുടെ യഥാർത്ഥപോരാളി.
മുൻ നിര ബാറ്റിംഗ് ഉത്തരവാദിത്വം മറന്ന് വിക്കറ്റ് തുലച്ചപ്പോൾ ക്രീസിൽ നങ്കൂരമിട്ട് രക്ഷകനായത് വിരാട് കോഹ്ലിയായിരുന്നു. ഹാട്രിക്ക് വിജയത്തോടെ സെമി സാധ്യത സജീവമാക്കാൻ ഇറങ്ങുന്ന ഹിറ്റ്മാന്റെ സംഘത്തിന് ഏറ്റവും വലിയ തലവേദന ബാറ്റിംഗിലെ സ്ഥിരത ഇല്ലായ്മയാണ്. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ബോളർമാർക്ക് സാധിക്കുന്നില്ല.
ഫീൽഡിംഗിൽ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. പിഴവുകൾ ആവർത്തിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ അത് തിരിച്ചടിയാകും. ബംഗ്ലാദേശ്, സിംബാബ്വെ ടീമുകൾക്കെതിരെയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. അതേസമയം വിജയം മാത്രം ലക്ഷ്യമിട്ടാണ് ടെംപ ബവുമയുടെ ദക്ഷിണാഫ്രിക്കയുടെ ഒരുക്കം.
വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന റിലി റൊസോവുവാണ് പ്രോട്ടീസ് നിരയിലെ സൂപ്പർ താരം. ഡിക്കോക്കും ഫോമിലാണ്. കില്ലർ ബാറ്റിംഗിലൂടെ ക്രീസിൽ സംഹാര താണ്ഡവം നടത്തുന്ന ഡേവിഡ് മില്ലർ കൂടി ഫോമിലായാൽ ഇന്ത്യൻ ബോളർമാർക്ക് പിടിപ്പത് പണിയാകും.
ബോളിംഗിൽ റബാദയും പാർനെലും നോർട്ജെയുമാണ് ചുക്കാൻ പിടിക്കുന്നത്. രോഹിതിന്റെയും ബവുമയുടെയും സംഘങ്ങൾ തമ്മിലുള്ള പോരാട്ടം പെർത്തിലെ ഓപ്ടസ് സ്റ്റേഡിയത്തെ ആവേശം കൊള്ളിക്കുമെന്ന കാര്യം തീർച്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here