ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിൽ ഹാലോവീൻ(halloween) ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂണ് സുക് ഇയോൾ. ഞായറാഴ്ച രാജ്യത്ത് ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും യൂണ് സുക് ഇയോൾ അറിയിച്ചു. അപകടത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അപകടത്തിൽ ഇതുവരെ 151 പേർ മരിച്ചതായാണ് റിപ്പോർട്ട്. നൂറോളം പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. പലരുടേയും നിലഗുരുതരമാണ്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഒരു ലക്ഷത്തോളം ആളുകൾ ഹാലോവീൻ ആഘോഷത്തിനായി ഒത്തുകൂടിയിരുന്നു. ഭൂരിപക്ഷം പേരും 20 വയസിനു താഴെ പ്രായമുള്ള കൗമാരക്കാരായിരുന്നു. പ്രദേശത്തെ ഇടുങ്ങിയ ഇടവഴികളും തെരുവുകളും അപകടത്തിന് വഴിവെച്ചെന്ന് പറയുന്നു.
മരിച്ചവരിൽ 97 പേർ സ്ത്രീകളും 54 പേർ പുരുഷന്മാരുമാണ്. ഇവരിൽ 19 പേർ വിദേശികളാണ്. കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്കില്ലാതെ നടന്ന പരിപാടിയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്.
ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവരെ കൂടാതെ ഹോട്ടലിൽനിന്നും ഇറ്റാവോൺ സബ്വേ സ്റ്റേഷനിൽ നിന്നുമുള്ള ആളുകളും ഇടുങ്ങിയ വഴിയിൽ എത്തിയിരുന്നു. നാല് മീറ്റർ വീതിയുള്ള ഇടവഴിയിൽ ഇത്രയുംപേർ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്നാണ് റിപ്പോർട്ടുകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here