സഞ്ചരിക്കുന്ന വിപണകേന്ദ്രങ്ങള്‍ വഴി വിപണിയില്‍ കൂടുതല്‍ അരിയെത്തിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുള്ള അരി കേരളത്തിലെത്തുമെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.
കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത് ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’യുടെ സഞ്ചാരം ആരംഭിച്ചു. ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും കുറഞ്ഞ നിരക്കിൽ വാങ്ങാം. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരിക്കുന്നത്. ഈ അരിവണ്ടിയിൽ നിന്ന് 25 രൂപ നിരക്കിൽ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോയ്ക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും.
ഒരു റേഷൻ കാർഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഔട്ട്‌ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളിൽ അരി വണ്ടി എത്തും. അരി വില നിയന്ത്രിക്കാനായി വിപണി ഇടപെടൽ പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മാധ്യമങ്ങൾ ഭീതിജനിപ്പിക്കുകയല്ല പകരം സാധാരണക്കാരുടെ വിശപ്പടക്കാൻ സർക്കാർ കരുതിവെക്കുന്ന കാര്യങ്ങൾ കരുതലോടുകൂടി അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റേണ്ടതെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here