ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലിയില്‍ ബിജെപിക്ക് പ്രതിസന്ധിയായി മൂന്ന് വിമത സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വിമത നീക്കം ഏറെക്കുറെ തടയാന്‍ കഴിഞ്ഞെങ്കിലും ആംആദ്മി വോട്ടുകള്‍ പിടിക്കുമെന്ന പ്രതിസന്ധി കോണ്‍ഗ്രസിനുമുണ്ട്. സിറ്റിംഗ് സീറ്റായ തകിയോഗില്‍ തുടര്‍വിജയമാണ് സിപിഐഎം ലക്ഷ്യം വെക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി മുന്നണികള്‍ പ്രചരണം നടത്തുമ്പോഴും ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയാകുന്നത് പാര്‍ട്ടിക്കകത്തെ ഭിന്നതകളും വിമത നീക്കങ്ങളുമാണ്. 68 മണ്ഡലങ്ങളിലായി ആകെ 413 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 92 പേര്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മണ്ഡിയില്‍ ബിജെപിക്ക് നേരിടേണ്ടത് മൂന്ന് വിമത സ്ഥാനാര്‍ത്ഥികളെ കൂടിയാണ്. നച്ചന്‍ മണ്ഡലത്തില്‍ ഗ്യാന്‍ ചന്ദാണ് വിമത സ്ഥാനാര്‍ത്ഥി. സുന്ദര്‍നഗറില്‍ മുന്‍ മനത്രി രൂപ് സിധിന്റെ മകന്‍ അഭിഷേക് താക്കൂറും, മണ്ഡിയില്‍ പ്രവീണ്‍ ശര്‍മയും വിമതരായി മത്സരിക്കുന്നത് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
അതേസമയം, നാച്ചന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ലാല്‍ സിംഗ് കൗശല്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത് കോണ്‍ഗ്രസിന് സ്വല്‍പം ആശ്വാസം നല്‍കുന്നുണ്ട്.ഷിംല അര്‍ബനില്‍ ആംആദ്മി വിമതനും പിന്‍മാറിയിരുന്നു. വിമത നീക്കങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ കഴിഞ്ഞെങ്കിലും ആംആദ്മി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാകും. ആംആദ്മി കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചാല്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്. അതേ സമയം സിപിഐഎം 11 മണ്ഡലങ്ങിളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. സിറ്റിംഗ് സീറ്റായ തിയോഗില്‍ രാകേഷ് സിന്‍ഹ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണ രംഗത്തുണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here