മീഡിയാവണ്‍ വിലക്കുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീംകോടതി.ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്നും കോടതിയുടെ ചോദ്യം.
മീഡിയം ചാനലിന്റെ വിലക്കുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് സുപ്രീംകോടതി ഉന്നയിച്ചത്. ചാനലിന്റെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് സുരക്ഷാഅനുമതി നിഷേധിച്ചതിന്റെ കാരണം ചാനൽ ഉടമകളോട് അറിയിക്കുന്നതിൽ തടസമെന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ദേശസുരക്ഷാനിയമം ചുമത്തി തടങ്കലിൽ വയ്ക്കുന്നവരോട് പോലും അതിന്റെ കാരണം പറയണം. സുരക്ഷാ അനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങൾ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവർ നിയമനടപടി സ്വീകരിക്കുകയെന്ന് സുപ്രീം കോടതി ചോദിച്ചു.സംപ്രേഷണാനുമതി നിഷേധിച്ചതിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ ചോദ്യങ്ങൾ ഉന്നയിച്ചത് . ക്രിമിനൽ നടപടി ചട്ടപ്രകാരം ദേശസുരക്ഷാനിയമം ചുമത്തപ്പെട്ടവരോട് പോലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശസുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
വിവരത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചാനലുമായി പങ്കുവെച്ച് കൂടേയെന്നും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഈ ചോദ്യങ്ങൾക്ക് വ്യാഴാഴ്ച സുപ്രീം കോടതിയിൽ മറുപടി നൽകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here