ശംഖുമുഖം ബീച്ചിലേക്ക് വിനോദസഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കും. ഇതുസംബന്ധിച്ച തീരുമാനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നല്‍കി. ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷക്കായി ലൈഫ് ഗാര്‍ഡുകള്‍ക്കൊപ്പം പോലീസിന്റെ സേവനവും ഉറപ്പുവരുത്തും. കടലില്‍ കുളിക്കുന്നതും നീന്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ബീച്ച് പരിസരത്ത് ഡി.റ്റി.പി.സിയുടെ അംഗീകാരമില്ലാത്ത വഴിയോര കച്ചവടക്കാരെ അനുവദിക്കില്ല. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും അപകടകരമായ സ്ഥലത്തേക്ക് പ്രവേശനം തടയുന്ന ബാരിക്കേഡുകളും സ്ഥാപിക്കും.
പേപ്പാറ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറക്കുന്നത് പൊതുജനങ്ങളെ അറിയിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം നദീതിരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനുവേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കാൻ പേപ്പാറ അണക്കെട്ടിൻ്റെ ചുമതലയുള്ള കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വിനീത് ടി.കെയ്‌ക്കൊപ്പം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here