ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജീവനുള്ള ഒരു മഞ്ഞപത്രമായി സ്വയം മാറിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. കൈരളിന്യൂസ് ന്യൂസ് ആൻ വ്യൂസ് ചർച്ചയിലായിരുന്നു സ്വരാജിന്റെ പ്രതികരണം.ഗവർണർ സ്വയം വാശിയോടെ അപഹാസ്യനാവുകയാണ്.RSS അടിമവേലക്കാരനായി മാറാൻ മടിയില്ലാത്തയാളായി ഗവർണർ മാറിയെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിന്റെ ഗവർണറായിരിക്കുന്ന ആളുടെ ഒരു സാമൂഹ്യനില കള്ളക്കടത്തുകേസിലെ പ്രതിയെ ഉദ്ധരിച്ച് ജീവനുള്ള ഒരു മഞ്ഞപത്രമായി സ്വയം മാറുക എന്നതായിരിക്കുന്നു. സ്വർണകള്ളക്കടത്ത് കേസ് അന്വേഷിച്ചത് കേരളാ പൊലീസല്ല അപ്പോൾ അത് അന്വേഷിക്കാനുള്ള നിയമപരമായിട്ടുള്ള അധികാരവും കേരളത്തിലെ പൊലീസിനില്ല… കേന്ദ്ര ഏജൻസികൾ സൂക്ഷ്മ ദർശിനിവെച്ച് അന്വേഷിച്ചു… അക്കാലത്ത് കേരളത്തിലെ മാധ്യമങ്ങൾ ഉത്തരവാദിത്വ രാഹിത്യത്തിന്റെ പരകോടിയിലെത്തി നടത്തിയ പ്രചാരവേല എന്തായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും അവസാനം ജനകീയ കോടതിയിലും അത് ദയാരഹിതമായി പുറംതള്ളപ്പെട്ടുവെന്നും പിന്നീട് കള്ളക്കടത്തുകേസിലെ പ്രതിയെ എടുത്ത് തലയിൽ വെക്കണമെങ്കിൽ കേരളത്തിലെ ഗവർണറുടെ തല എത്രമാത്രം പ്രത്യേകതയുള്ള തലയാണെന്ന് നമ്മൾ മനസിലാക്കണമെന്നും അദ്ദേഹം ന്യൂസ് ആൻ വ്യൂസ് ചർച്ചയിൽ പറഞ്ഞു.
അതേസമയം, ഗവർണറുടെ ഇത്തരത്തിലുള്ള വങ്കത്തരങ്ങളുടെ പിന്നാലെയല്ല പോകേണ്ടതെന്നും ഇവിടെ ഗൗരവതരമായ ജനാധിപത്യ പ്രശ്നമുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ മുകളിൽ കേന്ദ്ര ഭരണകക്ഷിയുടെ വിശ്വസ്തനായ ഒരു ഭൃത്യൻ എന്ന യോഗ്യത മാത്രം മൂലധനമായിട്ടുള്ള ഒരാൾ രാജ്ഭവനിലേക്ക് നിയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഓരോ മലയാളിയെയുമാണെന്നും അത് ഗൗരവതരമായി നാം ചർച്ചചെയ്യേണ്ട വിഷയമാണെന്നും അതിന്റെ വിശദാംശങ്ങളെല്ലാം കേരളം ചർച്ചചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ADVERTISEMENT
75 വർഷമായി ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചിട്ട് എവിടെയെങ്കിലും ഗവർണറുടെ അനിഷ്ടം കൊണ്ട് ഒരു മന്ത്രിയെ മാറ്റിയിട്ടുണ്ടോ?പരമോന്നത നീതിപീഠം തന്നെ ഭരണഘടനയെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് തന്നെ പറഞ്ഞിട്ടുണ്ട് ഗവർണർക്ക് ഇഷ്ടമുള്ളയാളെ മന്ത്രിയാക്കാനോ ഇഷ്ടമില്ലാത്ത ഒരാളെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കാനോ അധികാരമില്ലായെന്ന്… ഗവർണർ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നും സ്വരാജ് പറഞ്ഞു.
RSS ന്റെ നല്ലകുട്ടിയാവാൻ അവരുടെ അടിമക്കണ്ണാവാൻ കൂടുതൽ ചിലപദവികൾ അദ്ദേഹം ആഗ്രഹിച്ചിരുന്നു വെന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാം അത് താൽകാലികമായി നടന്നില്ല.. അദ്ദേഹത്തിന്റെ മോഹങ്ങളെക്കുറിച്ചുള്ള ചില ഊഹാഭോഗങ്ങൾ കേൾക്കുന്നുണ്ട് അത് വെട്ടിപിടിക്കാനായാണ് തരംതാണ നെറികെട്ട ജനാധിപത്യ വിരുദ്ധമായ സ്വയം അപഹാസ്യമാവുന്ന പരിഹാസനാടകത്തിലെ ഒരു കഥാപാത്രമായി കേരളത്തിന്റെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയിട്ടുണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.