ഗവർണർക്കെതിരായ പ്രമേയം വീണ്ടും പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം

ഏകപക്ഷീയമായ സെര്‍ച്ച് കമ്മിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം. പ്രമേയത്തെ അനുകൂലിച്ച് 50 പേർ വോട്ടുചെയ്തു. നിയമപരമായ രീതിയിൽ വൈസ് ചാൻസിലറെ തെരഞ്ഞെടുക്കുന്നതിന് അനുകൂലമല്ല ഗവർണറുടെ നിലപാടെന്ന് സെനറ്റംഗം കെ എച്ച് ബാബുജാന്‍ പറഞ്ഞു. സർവകലാശാലയിൽ ഭരണ പ്രതിസന്ധി നേരിടരുത് എന്നുള്ളതാണ് ലക്ഷ്യമെന്നും ബാബുജാന്‍ വ്യക്തമാക്കി.ചാൻസിലർക്കെതിരായല്ല പ്രമേയം നോട്ടിഫിക്കേഷന് എതിരായാണ് പ്രമേയമെന്നും ചാൻസിലറും വൈസ് ചാൻസലറും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ തീരുമാനമായി.

അതേസമയം, ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. സെര്‍ച്ച് കമ്മിറ്റി നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് സെനറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ തീരുമാനം പിന്‍വലിക്കുന്ന മുറയ്ക്ക്, സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.

അതുവരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ അപൂര്‍ണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്‌നമാണെന്നും, രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങള്‍ സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here