കൂട്ട പിരിച്ചുവിടല്‍; മസ്‌കിനെതിരെ കേസുമായി ജീവനക്കാര്‍

ട്വിറ്ററിന്‍റെ ചുമതല ഏറ്റെടുത്ത എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്‌മെന്റ് ട്വിറ്ററില്‍  ഏകദേശം 3,700 പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ്. ഫെഡറല്‍ നിയമത്തിനും കാലിഫോര്‍ണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നല്‍കാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ജീവനക്കാര്‍ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം എലോണ്‍ മസ്‌ക് സ്വന്തം കമ്പനിയായ ട്വിറ്ററിലെ തൊഴിലാളികള്‍ക്കയച്ച അമ്പരപ്പിക്കുന്ന മെയിലിന്റെ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും, അത് ശരിയാണ്. പക്ഷേ നിങ്ങളുടെ ജോലി അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഓഫീസില്‍ വന്നാല്‍ മതി’ എന്നായിരുന്നു മസ്‌കയച്ച മെയില്‍. നിങ്ങള്‍ക്ക് ഈ മെയില്‍, കമ്പനി മെയില്‍ ഐഡിയില്‍ തന്നെയാണോ അതോ പേഴ്‌സണല്‍ മെയില്‍ ഐഡിയിലാണോ എന്നതനുസരിച്ചായിരിക്കും നിങ്ങളുടെ ജോലിയുടെ കാര്യമെന്നും മസ്‌ക് മെയിലയക്കുന്നു. ഇതിന്റെ അടുത്തഘട്ടമായാണ് പകുതിയോളം തൊഴിലാളികള്‍ക്ക് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് മസ്‌ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ട്വിറ്ററില്‍ ജോലിയുണ്ടോ ഇല്ലയോ എന്ന സാഹചര്യത്തിലാണ് 7500 തൊഴിലാളികളില്‍ 3700ഓളം പേരും.

പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിവിധ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസില്‍ തിരിച്ചെത്താന്‍ മസ്‌ക് ആവശ്യപ്പെടും. വര്‍ക്ക് ഫ്രം ഓഫീസ് എന്ന നയമായിരിക്കും മസ്‌ക് സ്വീകരിക്കുക. ചെലവ് ചുരുക്കലിന് പുറമെ ട്വിറ്ററിന്റെ നയനിലപാടുകളിലും നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. മസ്‌കും സംഘവും ഇത് സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 60 ദിവസത്തെ ശമ്പളം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ട്വിറ്റര്‍ ഓഫീസുകളുടെ പശ്ചാത്തലസൗകര്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ മസ്‌ക് തീരുമാനിച്ചിട്ടുണ്ട്. ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുചുരുക്കല്‍ നടത്താനാണ് പദ്ധതിയെന്നാണ് എലോണ്‍ മസ്‌ക് നടത്തുന്ന പ്രതികരണം. തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടല്‍ ഗുരുതര നിയമലംഘനമായാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News