വിപണി സബദ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉല്‍പ്പാദകര്‍ ഉള്‍പ്പെടെയുള്ള വിപണി ശക്തികളാണ്.
ഒരു ഉല്‍പ്പന്നത്തിന്റെ ലഭ്യതയേയും ആവശ്യകതയേയും ആശ്രയിച്ചാണ് ആ ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത്.
പൊതുവിപണിയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില നിശ്ചിയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.
വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
1. വിപണയില്‍ ശക്തമായി ഇടപെട്ടുകൊണ്ട് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുക.
2. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലക്ഷണീയമായ പ്രവണതകള്‍ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തക.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടല്‍ നടത്തുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനമാണ് കേരളം.
രാജ്യത്തെ ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി ഏപ്രില്‍ – മേയ് മാസങ്ങളില്‍ 7.04 ആയിരിക്കുമ്പോള്‍ കേരളത്തിലേത് 5ന് താഴെയായിരുന്നു.
സെപ്റ്റംബര്‍ മാസം ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി അഞ്ച് മാസത്തെ ഉയരത്തിലെത്തി 7.41 ആയിരിക്കുകയാണ്.
സെപ്റ്റംബര്‍ മാസത്തെ കേരളത്തിലെ ഉപഭോക്തൃവില സൂചിക 6.45% മാണ്. മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജ്യസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉപഭോക്തൃവില സൂചിക യഥാക്രമം 7.95, 7.45, 8.65, 8.03, 7.79 എന്നിങ്ങനെയാണ്.
പൊതു വിപണിയില്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ പൊതുവിതരണ സമ്പ്രദായവുമാണ് ഈ നേട്ടത്തിന് കേരളത്തെ പ്രാപ്തരാക്കിയത്.
ഇതില്‍ നിന്നും നിലവിലെ വിലക്കയറ്റം രാജ്യവ്യാപകമായ ഒരു സംഗതിയാണെന്നാണ് മനസ്സിലാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം.
അരിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍
കഴിഞ്ഞ കാലങ്ങളില്‍ നെല്‍കൃഷി ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും വിട്ടുനിന്നിരുന്നു എന്നത് വസ്തുതയാണ്.
എന്നാല്‍ ഇപ്പോള്‍ നെല്‍ കൃഷി സംസ്ഥാനത്ത് ലാഭകരമാണ്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും 28.20 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നു. കൂടാതെ നെല്‍കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ കൃഷി വകുപ്പ് നല്‍കി വരുന്നു.
കര്‍ഷകരില്‍ നിന്നും 28.20 രൂപയ്ക്ക് സംഭരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകളുടെ സഹായത്തോടെ സംസ്കരിച്ച് അനുബന്ധ ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ച് പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുമ്പോള്‍ ഒരു കിലോ മട്ട അരിയ്ക്ക് 53 രൂപ ചെലവ് വരുന്നു. ഈ അരിയാണ് 10.90 രൂപയ്ക്ക് പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ വഴി നല്‍കി വരുന്നത്.
2019-20 ല്‍ 7.09 മെട്രിക്ക് ടണ്‍ നെല്ല് കര്‍ഷകരില്‍ നിന്നും സംഭരിച്ചു. 2020-21 ല്‍ 7.64 ലക്ഷം മെട്രിക്ക് ടണ്ണും 2021-22 ല്‍ 7.48 ലക്ഷം മെട്രിക്ക് ടണ്‍ നെല്ലും സംഭരിച്ചു.
പ്രസ്തുത നെല്ല് ഔട്ട് ടേണ്‍ റേഷ്യ ആയ 64.5% കണക്കാക്കി അരിയാക്കിയ ഇനത്തില്‍ ഒരു വര്‍ഷം ശാരശരി 4.60 ലക്ഷം മെട്രിക്ക് ടണ്‍ അരി ലഭിക്കുന്നു.
അതായത് ഒരു വര്‍ഷം (4.6 ലക്ഷം മെട്രിക്ക് ടണ്‍ X 53) സംഭരിച്ച് നെല്ല് അരിയാക്കി റേഷന്‍കടകളില്‍ എത്തിക്കുമ്പോള്‍ ആകെ 2438 കോടി രൂപ ചെലവ് വരുന്നു. ഇതില്‍ കേന്ദ്ര വിഹിതവും വില്‍പ്പന നടത്തുന്ന തുകയും കൂറച്ചാല്‍ തന്നെ ഒരു കിലോയ്ക്ക് സംസ്ഥാന സര്‍ക്കാരിന് 23 രൂപ ചെലവാക്കുന്നു. ആ നിലയ്ക്ക് പരിശോധിക്കമ്പോള്‍ ഒരു വര്‍ഷം സംസ്ഥാന സര്‍ക്കാരിന് 1044 കോടി രൂപ ഇതിനായി ചെലവഴിക്കുന്നു.
FCI യുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍
മുന്‍കാലങ്ങളില്‍ എഫ്.സി.ഐ നല്‍കുന്ന സാധനങ്ങളുടെ ഇനവും അളവും ഗുണവും നിയന്ത്രിക്കുന്നതിന് സംവിധാനങ്ങള്‍ പരിമിതമായിരുന്നു.
എന്നാല്‍ 12/12/2021 ല്‍ എഫ്.സി.ഐ ജനറല്‍ മാനേജരും സിവില്‍ സപ്ലൈസ് കമ്മീഷണറും ഇതു സംബന്ധിച്ച് ധാരണാ പത്രം ഒപ്പുവച്ചു.
ഇതിലൂടെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് എഫ്.സി.ഐ യില്‍ നിന്നും വിട്ടെടുക്കുന്ന ധാന്യങ്ങളിന്‍ മേല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞു.
കൂടാതെ എഫ്.സി.ഐ നല്‍കി വരുന്ന സോനാ മസൂരി ഇനത്തില്‍പെട്ട അരി കേരളത്തില്‍ പ്രിയം കുറവായിരുന്നു. പെട്ടന്ന് വെന്ത് കുഴയുന്ന അവസ്ഥ, ഇതിനു പകരം ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും അരി കൊണ്ടുവരാനുള്ള നടപടി കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി സാധിച്ചു.
പല കാരണങ്ങളാല്‍ എഫ്.സി.ഐ യില്‍ നിന്നുള്ള അരി വിട്ടെടുപ്പിന് താമസം മുണ്ടായിരുന്നു എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പി.എം.ജി.കെ.എ.വൈ അരി വിഹിതം താമസം ഒഴിവാക്കുന്ന വിഷയം ഇന്ന് എഫ്.സി.ഐ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു താമസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അരിയുടെ ഉല്‍പാദനവും ഉപഭോഗവും.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്.
സംസ്ഥാനത്ത് ഒരു വര്‍ഷത്തെ ആഭ്യന്ത്ര ഉപഭോഗത്തിന് 40 ലക്ഷം മെട്രക് ടണ്‍ അരി വേണ്ടി വരുന്നു.
സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളു.
പൊതുവിതരണ ശൃംഖലയിലൂടെ വിതരണം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ യിലൂടെ 8.35 ലക്ഷം മെട്രിക്ക് ടണ്‍ അരി ഒരു വര്‍ഷം അനുവദിച്ചു വരുന്നു.
കര്‍ഷകില്‍ നിന്നും നെല്ല് സംഭരിച്ച് അരിയാക്കുന്നതിലൂടെ ഒരു വര്‍ഷം ശരാശരി 4.60 മെട്രിക്ക് ടണ്‍ അരി കണ്ടെത്താന്‍ കഴിയുന്നു.
സപ്ലൈകോ വില്‍പ്പന ശാലകളിലൂടെ ഒരു വര്‍ഷം ശരാശരി 87168 മെട്രിക്ക് ടണ്‍ അരി സബ്സിഡി ഇനത്തില്‍ വില്‍പന നടത്തിവരുന്നു.
ഒരു മാസം ശരാശരി 35 ലക്ഷം കാര്‍ഡുടമകള്‍ സപ്ലൈകോയില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിനു വേണ്ട ബാക്കി അരിയുടെ വിപണനം നടക്കുന്നത് പൊതു വിപണിയിലൂടെയാണ്.
ബോയില്‍ഡ് റൈസ്
കഴിഞ്ഞമാസം വരെ 50% റൈസ് 50% പച്ചരി എന്ന നിലയിലാണ് എഫ്.സി.ഐ യില്‍ നിന്നും അരി ലഭിച്ചു വന്നിരുന്നത്.
എന്നാല്‍ നിലവില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്.
എഫ്.സി.ഐ വഴി 50% ബോയില്‍ഡ് റൈസ് വിതരണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളിലെ സ്റ്റോക്കിന്റെ 75% ഉം പച്ചരിയാണെന്നാണ് കിട്ടുന്ന വിവരം.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം കേരളത്തില്‍ പുഴുക്കലരിക്ക് വില വര്‍ദ്ധിക്കാന്‍ കാരണമാകും.
സ്പെഷ്യല്‍ അരി
കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുന്നു. (ഉത്തരവ് ഉള്ളടക്കം ചെയ്യുന്നു)
അരിവണ്ടി
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ “അരിവണ്ടി” സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നി ഇനങ്ങളിലായി ആകെ കാര്‍ഡ് ഒന്നിന് ആകെ 10 കിലോ വിതരണം ചെയ്തു വരുന്നു. ജനങ്ങളില്‍ നിന്നും നല്ല പിന്‍തുണയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.
ഇന്നലെ വരെ 39,694 കിലോ അരി പ്രസ്തുത വണ്ടികളില്‍ നിന്നും സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.
മട്ട – 5416
ജയ – 21535
കുറുവ – 11753
പച്ചരി – 990
ഒരു താലൂക്കില്‍ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 7ാം തിയതിയോടെ അരിവണ്ടിയുടെ അരി വിതരണം പൂര്‍ത്തീകരിക്കും.
ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാടുകള്‍ പരിശോധന നടത്തുകയുണ്ടായി.
ജില്ലകളില്‍ കരിഞ്ചന്ത പൂഴ്ത്തി വയ്പ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.
സംസ്ഥാനത്തൊട്ടാകെ 642 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 82 വ്യാപാര സ്ഥാപനങ്ങളില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കരിഞ്ചന്ത പൂഴ്ത്തി വയ്പ്പ് തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വില വിവരം പ്രദര്‍ശിപ്പിക്കാത്തത്, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യതയിലുള്ള കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here