ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കമ്ബനി ഓരോ ദിവസവും 4 മില്യണ്‍ ഡോളറിലധികം നഷ്ടം നേരിടുകയാണെന്നും ഇതല്ലാതെ മറ്റൊരു വഴി ഇല്ലെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം.
ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം 3 മാസത്തെ ശമ്ബളം നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.
ട്വിറ്ററിലെ 75,00 ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും ജോലി നഷ്ടമായെന്നാണ് വിവരം. എന്നാല്‍ എത്രപേരെ പിരിച്ചുവിട്ടു എന്നത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ട്വിറ്റര്‍ ഇന്ത്യയിലെ ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടമായെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ട്വിറ്ററിന് 230നും 250നും ഇടയില്‍ ജീവനക്കാരുണ്ടായിരുന്നു. അതില്‍ പത്തില്‍ താഴെ ആളുകളെ മാത്രമെ കമ്ബനി നിലനിര്‍ത്തിയിട്ടുള്ളു എന്നാണ് ലൈവ് മിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ബംഗളൂര്‍, ഗുരുഗ്രാം, മുംബൈ എന്നിവടങ്ങളിലായി മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്. 23.6 ദശലക്ഷം ഉപഭോക്താക്കളുമായി കമ്ബനിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി കൂടിയാണ് ഇന്ത്യ. മസ്‌കിന്റെ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്ബനിയായ ടെസ്‌ലയിലെ ഡെവലപേഴ്‌സിന് ട്വിറ്ററിലെ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതല നല്‍കിയതായാണ് വിവരം.
44 ബില്യണ്‍ ഡോളറിനാണ് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. ഓഹരി ഒന്നിന് 52.75 ഡോളര്‍ നിരക്കിലായിരുന്നു ഇടപാട്. ട്വിറ്ററിന് അധിക വിലയാണ് നല്‍കുന്നതെന്ന് ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു.
ഇലോൺ മസ്കിന്റെ പ്രതികാര നടപടിയോ?
ഇപ്പോള്‍ സോഷ്യല്‍മീഡിയയാകെ ചര്‍ച്ച ചേയ്യുന്ന ഒരു പേരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും ഏറ്റെടുത്തതോടെ പ്രതികാര നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പകുതിയോളം പേരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടു. നിരവധി രാജ്യങ്ങളിലെ ഓഫീസുകള്‍ പൂട്ടി.
കഴിഞ്ഞ ദിവസം എലോണ്‍ മസ്‌ക് സ്വന്തം കമ്പനിയായ ട്വിറ്ററിലെ തൊഴിലാളികള്‍ക്കയച്ച അമ്പരപ്പിക്കുന്ന മെയിലിന്റെ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും, അത് ശരിയാണ്. പക്ഷേ നിങ്ങളുടെ ജോലി അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഓഫീസില്‍ വന്നാല്‍ മതി’ എന്നായിരുന്നു മസ്‌കയച്ച മെയില്‍.
നിങ്ങള്‍ക്ക് ഈ മെയില്‍, കമ്പനി മെയില്‍ ഐഡിയില്‍ തന്നെയാണോ അതോ പേഴ്‌സണല്‍ മെയില്‍ ഐഡിയിലാണോ എന്നതനുസരിച്ചായിരിക്കും നിങ്ങളുടെ ജോലിയുടെ കാര്യമെന്നും മസ്‌ക് മെയിലയക്കുന്നു. ഇതിന്റെ അടുത്തഘട്ടമായാണ് പകുതിയോളം തൊഴിലാളികള്‍ക്ക് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് മസ്‌ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ട്വിറ്ററില്‍ ജോലിയുണ്ടോ ഇല്ലയോ എന്ന സാഹചര്യത്തിലാണ് 7500 തൊഴിലാളികളില്‍ 3700ഓളം പേരും.
പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിവിധ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസില്‍ തിരിച്ചെത്താന്‍ മസ്‌ക് ആവശ്യപ്പെടും. വര്‍ക്ക് ഫ്രം ഓഫീസ് എന്ന നയമായിരിക്കും മസ്‌ക് സ്വീകരിക്കുക. ചെലവ് ചുരുക്കലിന് പുറമെ ട്വിറ്ററിന്റെ നയനിലപാടുകളിലും നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. മസ്‌കും സംഘവും ഇത് സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 60 ദിവസത്തെ ശമ്പളം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ട്വിറ്റര്‍ ഓഫീസുകളുടെ പശ്ചാത്തലസൗകര്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ മസ്‌ക് തീരുമാനിച്ചിട്ടുണ്ട്. ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുചുരുക്കല്‍ നടത്താനാണ് പദ്ധതിയെന്നാണ് എലോണ്‍ മസ്‌ക് നടത്തുന്ന പ്രതികരണം. തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടല്‍ ഗുരുതര നിയമലംഘനമായാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. മസ്‌കിന്റെ പ്രതികാര നടപടി എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന ഘട്ടത്തിലേക്ക് എത്തിയോ എന്നാണ് ലോകത്തിന്റെ ചോദ്യം. മാസങ്ങള്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍, ഫിനാന്‍സ് മേധാവി നെഡ് സെഗാള്‍, മുതിര്‍ന്ന് നിയമ ഉപദേശകരായ വിജയ ഗദ്ദെ, സീന്‍ എഡ്ഗെട്ട് എന്നിവരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here