Governor: കണ്ണൂർ ചരിത്ര കോൺഗ്രസ് പ്രതിഷേധം; ഗവർണർക്ക് വീണ്ടും തിരിച്ചടി

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കയ്യേറ്റമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട്, കേസെടുക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി(highcourt).കേസെടുക്കാൻ പൊലീസി(police)ന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ലോയെഴ്സ് കോണ്‍ഗ്രസ്സ് നേതാവ് കെ വി മനോജ്കുമാറിന്‍റെ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഹർജിയ്ക്ക് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

2019ല്‍ കണ്ണൂർ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.എന്നാല്‍ തനിയ്ക്കു നേരെ കയ്യേറ്റമുണ്ടായെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.ഈ സാഹചര്യത്തിലായിരുന്നു കയ്യേറ്റം നടത്തിയതിന് കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് കോണ്‍ഗ്രസ്സ് നേതാവ് കെ വി മനോജ്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ പത്രവാര്‍ത്തകളും കേട്ടുകേള്‍വിയുമല്ലാതെ ഹര്‍ജിക്കാരന്‍റെ കൈവശം എന്താണുള്ളതെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചോദിച്ചു. ലോയേഴ്സ് കോൺഗ്രസ് നേതാവിന്‍റെ ഹർജിയ്ക്ക് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.അതിനാല്‍ അന്വേഷണത്തിന് നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

ഭരണഘടനാപദവിയിലിരിക്കുന്നയാളില്‍ നിന്ന് ആരോപണമുയര്‍ന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.കണ്ണൂര്‍ പോലീസ് സ്റ്റേഷനിലും എസ് പിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Governor:അഡ്വ.എസ്. ഗോപകുമാരന്‍ നായര്‍ ഗവര്‍ണറുടെ പുതിയ നിയമോപദേശകന്‍

ഗവര്‍ണറുടെ നിയമോപദേശകനായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ്. ഗോപകുമാരന്‍ നായര്‍ നിയമിതനായി. നിയമോപദേശകനായിരുന്ന അഡ്വ.ജാജു ബാബു രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമോപദേശകനെ ഗവര്‍ണര്‍ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ഗവര്‍ണറുടെ പുതിയ നിയമോപദേശകനായ അഡ്വക്കറ്റ് ഗോപകുമാരന്‍ നായര്‍.

ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കുകയും ഹൈക്കോടതിയിലടക്കം ഗവര്‍ണര്‍ക്കുവേണ്ടി കേസുകളില്‍ ഹാജരാകുകയും ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ ജാജു ബാബുവും കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന, ജാജു ബാബുവിന്റെ ഭാര്യ എം യു വിജയലക്ഷ്മിയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. താങ്കള്‍ക്ക് കൂടി അറിയാവുന്ന കാരണങ്ങളാല്‍ സ്ഥാനമൊഴിയാന്‍ സമയമായി എന്നുമാത്രമായിരുന്നു രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കറ്റ് എസ് ഗോപകുമാരന്‍ നായരെ പുതിയ നിയമോപദേശകനായി ഗവര്‍ണര്‍ നിയമിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന്‍കൂടിയായിരുന്നു അഡ്വ.എസ് ഗോപകുമാരന്‍ നായര്‍.സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സംഘപരിവാര്‍ കൂടാരത്തിലെത്തിയത് നേരത്തെതന്നെ വലിയ ചര്‍ച്ചയായിരുന്നു. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന ഗവര്‍ണര്‍ കേസിലെ പ്രധാന പ്രതിയുടെ അഭിഭാഷകനായിരുന്നയാളെ നിയമോപദേശകനായി നിയമിച്ചതും രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നേരത്തെ സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വക്കറ്റ് ടി കെ രാജേഷ് കുമാറിനെ കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതും മുന്‍പ് വിവാദമായിരുന്നു.

സര്‍വ്വകലാശാല വിഷയത്തിലടക്കം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് നിയമോപദേശകര്‍ കഴിഞ്ഞ ദിവസം രാജിവെച്ചതെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനെതിരായ നീക്കത്തിലും സര്‍വ്വകലാശാല വിഷയത്തിലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ നിയമവിദഗ്ധര്‍ പോലും രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടെയാണ് അഭിഭാഷകരുടെ രാജി എന്നതും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel