സംഘപരിവാർ അജണ്ട ; പൗരത്വ രജിസ്റ്റർ പുതുക്കിയേ തീരൂവെന്ന് കേന്ദ്രം | National Population Register

ദേശീയ പൗരത്വ രജിസ്‌റ്റർ (എൻപിആർ) പുതുക്കുകയെന്ന സംഘപരിവാർ അജണ്ട വീണ്ടും പൊടിതട്ടിയെടുത്ത് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22 വർഷത്തെ വാർഷിക റിപ്പോർട്ടിൽ എൻപിആർ പുതുക്കാനുള്ള നിർദേശം ഉൾപ്പെടുത്തി.

അസം ഒഴികെ രാജ്യത്തെങ്ങും എൻപിആർ പുതുക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ദേശീയ രജിസ്‌റ്റർ (എൻആർസി) തയ്യാറാക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നോടിയായാണ്‌ എൻപിആർ പുതുക്കൽ. അയൽരാജ്യങ്ങളിൽനിന്ന്‌ കുടിയേറി എത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ള മതവിഭാഗക്കാർക്ക്‌ പൗരത്വം അനുവദിക്കുമെന്നതാണ് വിവാദ ഭേദഗതി.

അസമിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ബിജെപി സർക്കാർ എൻആർസി നടപ്പാക്കി. 19 ലക്ഷത്തോളം പേരെയാണ് രേഖകളില്ലെന്നപേരിൽ പൗരത്വ പട്ടികയിൽനിന്ന്‌ പുറത്താക്കിയത്. ഇതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗക്കാരാണ്‌. അതിൽ 70 ശതമാനവും സ്‌ത്രീകളും.

എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന്‌ പാർലമെന്റിലും അമിത്‌ ഷാ പ്രഖ്യാപിച്ചിരുന്നു. അസമിലെ അനുഭവമാകും രാജ്യത്താകെ സംഭവിക്കുക. കൊവിഡിന്റെ പേരുപറഞ്ഞ്‌ 2021 ലെ സെൻസസ്‌ വിവരശേഖരണം നീട്ടി കൊണ്ടുപോകുന്നത്‌ എൻപിആർ പുതുക്കൽ ആദ്യം നടപ്പാക്കാനെന്നും വിമർശമുണ്ട്‌.

എൻപിആർ ആദ്യമായി തയ്യാറാക്കിയത്‌ യുപിഎ കാലത്ത്‌ 2010 ലാണ്‌. പിന്നീട്‌ 2015 ൽ എൻഡിഎ സർക്കാർ പുതുക്കി. ജനനം, മരണം, കുടിയേറ്റം എന്നീ കാരണങ്ങളാൽ വന്നിട്ടുള്ള മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനാണ്‌ എൻപിആർ പുതുക്കുന്നതെന്ന്‌ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. പൗരത്വ നിയമപ്രകാരം 2021 ഏപ്രിൽ– ഡിസംബർ കാലയളവിൽ 1414 പേർക്ക്‌ പൗരത്വ സർട്ടിഫിക്കറ്റ്‌ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here