വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ തുടരന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ DySP വി.എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നൽകിയിട്ടുളള നിർദേശം.
തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകൾ ഇല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യൽ പോക്‌സോ കോടതി ഉതതരവിട്ടത്.
ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉളളതെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. സിബിഐ തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വേണമെന്ന ആവശ്യം പെൺകുട്ടികളുടെ അമ്മ ഉന്നയിക്കുകയും സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു.
തുടരന്വേഷണത്തിന്റെ പുരോഗതി ഉടൻ അറിയിക്കണമെന്ന കോടതിയുടെ നിർദേശത്തെതുടർന്നാണ് സിബിഐ റിപ്പോർട്ട് നൽകിയത്. സിബിഐയിലെ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വിഎസ് ഉമ പുതിയ അന്വേഷണസംഘത്തെ നയിക്കും. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് പോക്‌സോ കോടതി നിർദേശം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here