ടി ട്വന്റി ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ പരാജയത്തിന് പ്രധാനകാരണം ബിസിസിഐയും സെലക്ടർമാരുമാരുമാണെന്ന് മന്ത്രി വി ശിവൻകുട്ടി.ഋഷഭ് പന്തിന് വേണ്ടി സഞ്ജുവിനെ പന്ത് തട്ടുന്നതെന്തിനെന്നും ബിസിസിഐ ഈ ക്വാട്ട കളി എന്ന് നിര്‍ത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിച്ചു.
വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല. മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത് മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട എന്നും ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന പരമ്പരയ്ക്കും ടീമില്‍ പന്തുണ്ട്, സഞ്ജുവിനെ അവിടേയും ഒഴിവാക്കിയെന്ന കാര്യവും ടീം സെലക്ഷനെ കുറ്റപ്പെടുത്തിക്കൊണ്ട് മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്.
ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല.
മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്.
മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.
വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും.
ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.
അതേസമയം ,ഇന്ന് നടന്ന ടി 20 സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഉണ്ടായത്. സ്‌കോര്‍ ഇന്ത്യ 168/6(20), ഇംഗ്ലണ്ട് 170/0(16).ഇന്ത്യയുടെ ലോകോത്തര പേസ് നിരയെ അടിച്ചൊതുക്കിയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ബാറ്റിംഗ് ആരംഭിച്ചത്. ഭുവ്‌നേശ്വര്‍ കുമാര്‍ എറിഞ്ഞ രണ്ട് ഓവറില്‍ ബട്‌ലറും ഹെയില്‍സും കൂടെ 25 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളുടെയും 9 ബൗണ്ടറികളുടെയും അകമ്പടിയോടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബട്‌ലര്‍ ഇംഗ്ലണ്ടിന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. നായകന് പിന്തുണയുമായി ഹെയില്‍സ് നടത്തിയ വെടിക്കെട്ട് ഇംഗ്ലീഷ് പടയുടെ വിജയത്തിന് വേഗം കൂട്ടി. ഞായറാഴ്ച്ചയാണ് പാകിസ്താനെതിരായ ഫൈനല്‍ പോരാട്ടം നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here