ഇറാൻ പൗരത്വം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറായി ഒമിദ് സിങ്. ഇന്ത്യൻ വംശജനായ ഇറാനിയൻ വിങ്ങർ ഒമിദ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
30-കാരനായ ഒമിദിന്റെ പിതാവ് പഞ്ചാബ് സ്വദേശിയും മാതാവ് ഇറാനിയുമാണ്. ഇറാനിലെ ഒന്നാം ഡിവിഷനിലടക്കം ദീർഘകാലം കളിച്ച ഒമിദിന്, നിലവിൽ ഓവസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ കാർഡ് ഉണ്ട്. എന്നാൽ ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമെ ദേശീയ ടീമിൽ കളിക്കാൻ കഴിയുവനെന്നതിനാൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കിൽ ഒമിദിന് ഇറാൻ പൗരത്വം ഉപേക്ഷിക്കേണ്ടിവരും.
നേരത്തെ ദേശീയ ടീമിലേക്ക് ഇന്ത്യൻ വംശജരേയും ഉൾപ്പെടുത്താൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒമിദുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇറാൻ പൗരത്വമുപേക്ഷിക്കുന്നതിൽ അന്ന് ഒമിദ് താൽപര്യം കാട്ടിയില്ല. എന്നാലിപ്പോൾ താരം ഇറാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരനാകാൻ ആഗ്രഹിക്കുകയാണ്. സൂചനകൾ പ്രകാരം ഒരു വർഷത്തിനുള്ള ഒമിദിന് ഇന്ത്യൻ പൗരത്വം ലഭിക്കും.
എന്റെ ഹൃദയം ഇന്ത്യക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്, ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, പിതാവടക്കം എന്റെ കുടുംബാംഗങ്ങൾക്കെല്ലാം ഞാൻ ഇന്ത്യക്കായി കളിക്കുന്നത് കാണാനാണ് ഇഷ്ടം, ഇന്ത്യൻ ടീമിൽ എനിക്ക് നല്ല ഭാവിയുണ്ടെന്ന് അവർ കരുതുന്നു, ഇറാൻ ദേശീയ ടീമിനെ അടക്കിഭരിക്കുന്നത് കരുത്തരായ മാഫിയകളാണ്, അവിടെ ഇന്ത്യൻ വംശജനായ ഇറാൻ താരത്തിന് സ്ഥാനമില്ല, ഒമിദ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here