ടി20 ലോകകപ്പ്: തോല്‍വിയ്ക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രോഹിത് ശര്‍മ്മ, വൈറലായി വീഡിയോ

ടി- 20 ലോകകപ്പിലെ ഇന്ത്യയുടെ യാത്രയ്ക്ക് അവസാനമായിരിക്കുകയാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായി. മത്സരത്തിന് ശേഷം വികാരധീനനായ രോഹിത് ശര്‍മ്മ ഡഗ്ഔട്ടില്‍ ഇരുന്ന് പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഡഗ്ഔട്ടില്‍ തിരിച്ചെത്തിയ ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി രോഹിത് ഏറെ നേരം സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ വികാരാധീനനായ രോഹിത്തിനെ ദ്രാവിഡ് ആശ്വസിപ്പിക്കുകയും ചെയ്തു. നിറകണ്ണുകളോടെ ഇരിക്കുന്ന രോഹിത്തിന്റെ ചിത്രങ്ങളും കരച്ചില്‍ അടക്കിപ്പിടിക്കാനാകാതെ കണ്ണീര്‍ ഒഴുകുന്നതുമെല്ലാം പുറത്തുവന്നിട്ടുണ്ട്. രോഹിത്തിനെ ആശ്വസിപ്പിച്ച് ആരാധകരും രംഗത്തെത്തി.

മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഏറെ നിരാശനായാണ് കാണപ്പെട്ടത്. ക്യാപ്പ് ഉപയോഗിച്ച് മുഖം മറച്ചും തലതാഴ്ത്തിയുമെല്ലാം നില്‍ക്കുന്ന കോഹ്ലിയായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ താരം. 6 കളികളില്‍ നാലിലും അര്‍ദ്ധ സെഞ്ച്വറി നേടിയ കോഹ്ലി മിന്നും ഫോമിലായിരുന്നു.രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായിരുന്ന ഇന്ത്യ സെമി ഫൈനലില്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 168 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയിട്ടും 10 വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.

169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. നായകന്‍ ജോസ് ബട്ലര്‍ 49 പന്തില്‍ 80 റണ്‍സും അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സും നേടി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും 10 സിക്സറുകളുമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

അതേസമയം, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണായി വീണ്ടും വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ലോകം . ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനായി വീണ്ടും ട്വിറ്റർ ലോകം രംഗത്തുവന്നത്. ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാവേണ്ടതായിരുന്നു എന്നും ഇനിയെങ്കിലും താരത്തിന് തുടരവസരങ്ങൾ നൽകണമെന്നും ട്വിറ്റർ ഹാൻഡിലുകൾ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News