ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം കാഴ്ച്ചവെച്ചു. പരസ്യ പ്രചാരണം അവസാനിച്ചതോടെ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് വരെ ആരവങ്ങളില്ലാതെ സ്ഥാനാർത്ഥികൾക്ക് വീടുകൾ തോറും കയറി വോട്ടുതേടാം.നാളെ നിശബ്ദ പ്രചാരണമാണ് ഹിമാചലിൽ നടക്കുക.
ഹിമാചൽ പ്രദേശിൽ നവംബർ 12 നും ഗുജറാത്തിൽ ഡിസംബർ 1, 5 തിയതികളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12 (ശനി) രാവിലെ 8 മുതൽ ഡിസംബർ 5 വൈകിട്ട് 5.30 വരെ എക്സിറ്റ് പോളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. ഇത് കണക്കിലെടുത്ത് എക്സിറ്റ് പോളുകളും പബ്ലിസിറ്റിയും അനുവദിക്കില്ല.
ഹിമാചലിലെ 68 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 12 ശനിയാഴ്ച നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്. 1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. ഒരു ചെറിയ സംസ്ഥാനമാണ് ഹിമാചലെങ്കിലും ഇവിടെ രാഷ്ട്രീയ പ്രവചനങ്ങൾ നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതേസമയം, അധികാരത്തുടർച്ചക്ക് ബിജെപിയും, അധികാരം പിടിക്കാൻ കോണ്ഗ്രസും ശക്തമായ പ്രചാരണമാണ് നടത്തിയത്. നേതാക്കളുടെ പടലപ്പിണക്കമാണ് ബിജെപിക്കുംകോൺഗ്രസിനും ഒരുപോലെ പ്രതിസന്ധിയാകുന്നത്. ഇതിന് പുറമെ നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും അസ്വസ്ഥമാണ് കോണ്ഗ്രസ് നേതൃത്വം. എന്നാൽ ഇത്തവണ തൂക്ക് മന്ത്രിസഭയെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here