മെച്ചപ്പെട്ട തൊഴിൽ സാഹചര്യമാണ് ആവശ്യം; ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം വ്യാപിക്കുന്നു

ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്.

രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളി പ്രക്ഷോഭം കനത്തതോടെ പാരീസ് മെട്രോ സര്‍വീസുകള്‍ വ്യാഴാഴ്ച സ്തംഭിച്ചതായി എഫ്.ആര്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ മേഖലകളിലെ പ്രതിഷേധത്തിന്റെ ഭാഗമായി സെന്‍ട്രല്‍ പാരിസില്‍ 4,000 പേര്‍ പങ്കെടുത്ത പ്രകടനവും രാജ്യവ്യാപകമായി 60,000 വരെ ആളുകള്‍ പങ്കെടുത്ത പ്രകടനങ്ങളും നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനുമായി അഫിലിയേഷനുള്ള തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫെറഡേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനമായ പാരിസില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തി.

അതേസമയം, സമരം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ അധികൃതരുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ അധികൃതരുമായും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുമായും ബുധനാഴ്ച നടന്ന ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തരല്ലെന്നും എന്നാല്‍ പുരോഗതിയുണ്ടായതായും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here