Twitter: പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് പോകണമെന്ന് മസ്‌ക്; ട്വിറ്ററിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

ട്വിറ്റര്‍(Twitter) ജീവനക്കാര്‍ക്ക് ഇനി കടുത്ത ആശങ്കയുടെ ദിനങ്ങളായിരിക്കും വരാന്‍ പോകുന്നത്. നിബന്ധനകള്‍ രൂക്ഷമാക്കിക്കൊണ്ടുള്ളതാണ് ഇലോണ്‍ മസ്‌കിന്റെ(Elon Musk) നടപടികള്‍ ഓരോന്നും. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വര്‍ക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണം കൂടുതല്‍ ഉണ്ടാക്കണം. അല്ലെങ്കില്‍ ട്വിറ്റര്‍ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്‌ക് പറഞ്ഞു.

ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞതുപോലെ ജോലി ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ രാജി വെച്ചിട്ട് പോകണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്‌നര്‍, യോയെല്‍ റോത്ത്, സെയില്‍സ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിന്‍ വീലര്‍ എന്നിവര്‍ രാജിവെച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചര്‍ച്ചയായിരുന്നു. കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റര്‍ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റര്‍ വാങ്ങിയത്.

ഇതിന് പിന്നാലെ വെരിഫൈഡ് മെമ്പര്‍ഷിപ്പിന് പ്രതിമാസം എട്ടുഡോളര്‍ ഫീസായി ഈടാക്കണമെന്ന നീക്കവുമായി കൂടി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

ടെക് ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ നടന്നതെന്ന് റിപ്പോര്‍ട്ട്. നിരവധി പരസ്യദാതാക്കള്‍ പിന്മാറിയത് ട്വീറ്ററിനെ നഷ്ടത്തിലാക്കിയെന്നാണ് മസ്‌ക് പറയുന്നത്കണ്ടന്റ് മോഡറേഷന്‍ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകള്‍ പരസ്യ ദാതാക്കളില്‍ സമ്മര്‍ദം പുലര്‍ത്തിയെന്നാണ് മസ്‌ക് പറയുന്നത്. പരസ്യക്കാര്‍ പിന്‍വലിഞ്ഞതിനെ തുടര്ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News