പരിമിതികളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് അതിജീവിച്ചു ഉയർച്ച കീഴടക്കിയവരുടെ അംഗീകാര വേദിയായി മാറി കൈരളി ടിവി ഫീനിക്സ് അവാർഡ് വേദി.ഭിന്ന ശേഷിക്കാർക്ക് അവരുടെ അവകാശവും സ്ഥാനവും വിട്ട് നൽകണമെന്ന് കൈരളി ടിവി ചെയർമാൻ മമ്മൂട്ടിയും പരിമിതികളെ തമാശയാക്കിയിരുന്ന കാലത്തുനിന്ന് കേരളം ദ്രുതഗതിയിൽ മുന്നോട്ട് പോയി എന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എംപി യും പറഞ്ഞു.
ഭിന്നശേഷിക്കാരെ മാറ്റി നിർത്താതെ നമ്മളേക്കാൾ ശേഷി ഉള്ളവരാണെന്ന് അംഗീകരിക്കണം. അവരുടെ ഇടം നമ്മൾ അംഗീകരിക്കണം, സമൂഹത്തിൽ അവർക്ക് സ്ഥാനം ഉണ്ടാകണം. അതാണ് അവാർഡിന്റെ ഉദ്ദേശമെന്ന് കൈരളി ടിവി ചെയർമാൻ പത്മശ്രീ മമ്മൂട്ടി അഭിപ്രായപ്പെട്ടു. മനുഷ്യരെ മനുഷ്യരായി കാണണമെന്നും ഭൂമിയിൽ എല്ലാ അവകാശവും അധികാരവും ഉള്ളവരാണ് എന്ന ബോധ്യമാണ് നമ്മുടെ സംസ്കാരമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഭിന്നശേഷിക്കാരെ പരിഹസിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് നമ്മുടെ സമൂഹം ഒരുപാട് മുന്നോട്ട് പോയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച അമൂല്യമായ സംഭാവനകൾ നൽകിയ ഭിന്നശേഷിക്കാരെ അദ്ദേഹം ചടങ്ങിൽ ഓർമിച്ചു. അമ്പരിപ്പിക്കുക മാത്രമല്ല നാണിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് അവാർഡ് വാങ്ങിയ പ്രിയപ്പെട്ടവർ എന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
ഒരുപാട് തിന്മകൾക്കിടയിൽ നിന്ന് നന്മയുടെ നല്ല വെട്ടങ്ങൾ സമൂഹത്തിന് ആവശ്യമാണ്. അതിന് വേണ്ടിയാണു ഫീനിക്സ് അവാർഡ് എന്നും അദ്ദേഹം പറഞ്ഞു.മലയാളികൾക്ക് മനുഷ്യന്റെ നന്മകൾ പറയാനും കേൾക്കാനും ഏറെ താത്പര്യമുണ്ടെന്നതിന്റെ പ്രതിഫലനമായി മാറി കൈരളി ഫീനിക്സ് അവാർഡ്. നിറഞ്ഞു കവിഞ്ഞ സദസ് കൈരളിയുടെ അവാർഡിനുള്ള അംഗീകരമായും മാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here