മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ എൻ പിള്ള ഓർമ്മയായിട്ട് ഇന്ന് 27 വർഷം. ഒരു പിടി നാടകങ്ങളുടെ രചയിതാവായ എൻ എൻ പിള്ളയെ പുതുതലമുറയിലെ പലരും ഓർത്തെടുക്കുന്നത് ഗോഡ് ഫാദറിലെ അഞ്ഞൂറാനിലൂടെയാണ്. ആ ഒരു ഒറ്റ കഥാപാത്രം അത്രത്തോളം ആഴത്തിലാണ് മലയാളിയുടെ മനസിൽ പതിഞ്ഞിട്ടുള്ളത്.
ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും അണിയറയിൽ എത്തിച്ചിട്ടുണ്ട് നാടക കലയുടെ ഈ കുലപതി.1952ല്‍ രൂപീകരിച്ച വിശ്വകേരള കലാസമിതിയായിരുന്നു എൻ എൻ പിളളയുടെ നാടകക്കളരി. 91ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദറിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവിസ്മണീയമാക്കി കൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം.
1918 ൽ വൈക്കത്തായിരുന്നു എൻ എൻ പിള്ളയുടെ ജനനം. കോട്ടയം സി എം എസ് കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലേഷ്യയിൽ എത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു.
1945-ൽ നാട്ടിൽ തിരിച്ചെത്തി. ഒരു വർഷം കഴിഞ്ഞ് കുടുംബസമേതം മലേഷ്യയിലേക്ക്. മൂന്നരവർഷം കഴിഞ്ഞ് മടങ്ങിയെത്തി കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. 1995 നവംബർ 14-ന് എൻ എൻ പിള്ളയെന്ന അനശ്വര കലാകാരൻ വിടവാങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here