” നെഹ്റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തു ” ; നെഹ്റുവിനെ അധിക്ഷേപിച്ച് കെ സുധാകരന്‍ | K. Sudhakaran

വർഗീയ ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജവഹർ ലാൽ നെഹ്‌റു സൻമനസ്‌ കാണിച്ചുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ആർഎസ്‌എസ്‌ നേതാവ്‌ ശ്യാമ പ്രസാദ്‌ മുഖർജിയെ നെഹ്‌റു മന്ത്രിസഭയിൽ മന്ത്രിയാക്കിയത്‌ അങ്ങനെയാണ്‌. കോൺഗ്രസുകാരനല്ലാത്ത അംബേദ്‌കറെയും മന്ത്രിയാക്കി.

അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന്‌ പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജൻമദിനത്തോടനുബന്ധിച്ച്‌ കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സുധാകരൻ കുറ്റപ്പെടുത്തി.

താൻ ആർഎസ്‌എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചിൽ വിവാദമായ സാഹചര്യത്തിലാണ്‌ നെഹ്‌റുവിനെ ചാരിയുള്ള ന്യായവാദം. താൻ മാത്രമല്ല, നെഹ്‌റുവും ആർഎസ്‌എസുമായി സന്ധിചെയ്‌തുവെന്ന്‌ സ്ഥാപിക്കുകയാണ്‌ ലക്ഷ്യം.

സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ്‌ മതേതരവാദിയായ നെഹ്‌റുപോലും കോൺഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നത്‌. ഇങ്ങനെ കോൺഗ്രസിന്റെ നിരവധി മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ്‌ ആദ്യ നെഹ്‌റു മന്ത്രിസഭയിൽ ശ്യാമ പ്രസാദ്‌ മുഖർജിയെ ഉൾപ്പെടുത്തിയത്‌. എന്നാൽ അതിന്റെ പഴി മുഴുവൻ നെഹ്‌റുവിന്‌ ചാർത്തിക്കൊടുക്കുകയാണ്‌ സുധാകരൻ.

അതേസമയം സുധാകരന്‍ ചരിത്രം വായിച്ചിട്ടില്ലെന്ന് എം കെ മുനീറും കോണ്‍ഗ്രസിന് അപമാനമെന്ന് എം വി ജയരാജനും പ്രതികരിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം അന്നത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള വിജയമാണന്നും എം കെ മുനീര്‍ പറഞ്ഞു. സുധാകരന്റെ വിവാദ പരാമർശം 16 ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

രാഹുൽ ഗാന്ധി പറഞ്ഞത് ആർഎസ്എസ് ചിന്തകൾ ഉള്ളവർക്ക് പുറത്തേക്ക് പോകാമെന്നാണെന്നും മുനീര്‍ പ്രതികരിച്ചു.നെഹ്റുവിന്റെ നയങ്ങളിലേക്ക് ഇന്ത്യ തിരികെ പോകണമെന്ന് എ കെ ആന്‍റണിയും വ്യക്തമാക്കി. കോൺഗ്രസ് ഹിന്ദിക്കെതിരല്ലെന്നും എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എകെ ആന്‍റണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here