‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍’…ഉമേഷ് കാവീട്ടിലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഉമേഷ് കാവീട്ടിലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. മകന് പരുക്ക് പറ്റി ആശുപത്രിയിലായതിന് ശേഷം അവിടുത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ മകന് സ്‌കൂളില്‍ വെച്ച് ഒരു അപകടം പറ്റുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തനിക്കും ഭാര്യക്കും ആശുപത്രിയില്‍ വെച്ചുണ്ടായ അനുഭവങ്ങളും കുറിപ്പില്‍ പറയുന്നു.

സന്ദീപാനന്ദഗിരിയുടെ പല പ്രഭാഷണങ്ങളും അനുഭവത്തില്‍ വന്നത് അവിടേക്ക് പോയപ്പോള്‍ ആയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ആശുപത്രി അന്തരീക്ഷത്തില്‍ മനസ്സിനെ തുലനാവസ്ഥയില്‍ പിടിച്ചു നിര്‍ത്തിയത് സ്വാമിയുടെ പ്രഭാഷണങ്ങളും ദൈവദശകവും ആയിരുന്നു. ‘കേട്ടുകഴിഞ്ഞ് മറന്ന പ്രഭാഷണങ്ങള്‍ എല്ലാം ഓടി മനസ്സിലേക്ക് വന്ന് അനുഗ്രഹിച്ചു…അന്നം അനുഗ്രഹിച്ചു….ഗുരുക്കന്‍മാര്‍ അനുഗ്രഹിച്ചു….
തര്‍ക്കമില്ലാതെ് പറയാം…. ആരുടെ കാരുണ്യമാണ് ഞാന്‍….!’-കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

മകന് സ്‌കൂളില്‍ നിന്ന് ചെറിയ ഒരു അപകടം ചൂണ്ടുവിരലിന് പറ്റി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച. (08-11-22)മെഡിക്കല്‍ കോളേജില്‍ വച്ച് അത് സര്‍ജറി ചെയ്യേണ്ടി വന്നു.
അതിന് മുമ്പ് തിരൂരിലെ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് പോയിരുന്നു. സര്‍ജറിക്ക് മാത്രം 25000 രൂപ എന്നു പറഞ്ഞപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി അവിടുത്തെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എഴുതുകയായിരുന്നു.
സ്വാമിയുടെ പല പ്രഭാഷണങ്ങളും എനിക്ക്് അനുഭവത്തില്‍ വന്നത് അവിടേക്ക് പോയപ്പോള്‍ ആയിരന്നു. ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്ത് വന്നത്.
10 വയസ്സായ അവന്റെ കരച്ചില്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി… ഭാര്യ അന്നാണ് 14 വര്‍ഷത്തില്‍ ഞാന്‍ കരയുന്നത് കാണുന്നത്…
നിറുത്താതെ എനിക്ക് തേങ്ങല്‍ വന്നു. കരഞ്ഞു തീര്‍ത്തു…

കോഴിക്കോട്ടേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനോര്‍ത്തു… എന്താണ് എന്നെ കരയിച്ചത്…
തിതിക്ഷ എന്ന വാക്ക് പെട്ടെന്ന് മനസ്സില്‍ വന്നു…
ഒരിക്കലും കാണാനോ പോകാനോ ആഗ്രഹിക്കാത്ത ഒരു സ്ഥലമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
ഒരിക്കലും കാണരുത് എന്നാഗ്രഹിക്കുന്ന സ്ഥലം… അവിടുത്തെ കാഷ്വാലിറ്റി…
ഓര്‍ത്തോ വിഭാഗം… എന്തൊക്കെ കാണരുത് എന്ന് ആഗ്രഹിച്ചോ… അതെല്ലാം കണ്ട് കാഷ്വാലിറ്റിയില്‍ ഒരു രാത്രി.
നിരവധി പേരുടെ കരച്ചിലുകള്‍… ജീവിതത്തിനോടുള്ള പോരാട്ടങ്ങള്‍… ഒരു നൊടി പോലും വെറുതെയാക്കാനില്ലാതെ കര്‍മ്മനിബദ്ധരായ ഡോക്ടര്‍മാരും നേഴ്‌സുമാരും…
കണ്ണിമ വെട്ടാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ്… ജഗത്…
സ്വാമി പറഞ്ഞ വിരാട് രൂപം ഓര്‍ത്തു… അത് മെഡിക്കല്‍ കോളേജില്‍ ആരോപിച്ചു നോക്കി…
മെഡിക്കല്‍ കോളേജില്‍ നിറഞ്ഞു നില്‍ക്കുന്ന കര്‍മ്മങ്ങള്‍… ഇതൊക്കെ എന്നിലാണ് എന്ന ഭാവമില്ലാതെ മെഡിക്കല്‍ കോളേജ്… അനസ്യൂതം … ഉറങ്ങാതെ കര്‍മ്മങ്ങള്‍
ഞാന്‍ ഭയപ്പെട്ട എതാണ്ടെല്ലാ കാഴ്ചകളും ആ രാത്രികൊണ്ട് തന്നെ കണ്ടു…
അപ്പോള്‍ ആ വരികള്‍ മനസ്സില്‍ പൊങ്ങി വന്നു…

ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം

മെല്ലെ മെല്ലെ ഓരോന്നും കണ്ട് കണ്ട് മനസ്സിന് ശക്തി കിട്ടി തുടങ്ങി. എനിക്ക് മനസ്സിലായി മകന്റേത് ആ സാഹചര്യത്തില്‍ വളരെ നിസ്സാരം ആണെന്ന്…
മനസ്സിന്റെ സമസ്ഥിതി ഞാനറിയാതെ കൈവന്നു… വെറും ആയിരം രൂപ പോക്കറ്റിലിട്ടാണ് പോയതെങ്കിലും 13000 രൂപ അന്നും 8000 പിന്നേയും ഞാനാവശ്യപ്പെടാതെ കയ്യിലെത്തി…
ഉച്ചക്കുള്ള ഭക്ഷണ പൊതിയഴിച്ച് ഏതോ അമ്മ ഞങ്ങള്‍ക്കായി ഉണ്ടാക്കിയ പൊതിച്ചോറ് കഴിക്കുമ്പോള്‍ വീണ്ടും ഓര്‍ത്തു…
‘ അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.’

ഗുരുവായൂരില്‍ പോയാല്‍ ഭക്ഷണം കിട്ടിയില്ലെങ്കില്‍ എന്തോ അപരാധം സംഭവിച്ചു എന്നു പറയുന്ന ഭാര്യ അപ്പോള്‍ പറയുന്നു… ഇതാണ് ഞാന്‍് ഇന്നുവരെ കഴിച്ചതില്‍ ഏറ്റവും സ്വാദേറിയത് എന്ന്…
ആദ്യത്തെ രണ്ടു ദിവസം ഏതാണ്ട് ഞങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ല…
ആ സ്വാദ് അവള്‍ മരണം വരെ മറക്കാന്‍ ഇടയില്ല. ഞാനും….

അന്നന്നത്തെ അന്നം കൊണ്ട് മുന്നോട്ട് പോകുന്ന ഞങ്ങള്‍… 5 ദിവസം വരുമാനം നിലച്ചു…
അതിനുമുന്നത്തെ എന്റെ ആധി ഇങ്ങനെ ഒരു ദിവസം സംഭവിച്ചാല്‍ എന്തുചെയ്യും എന്നായിരുന്നു….
അതിനെ അതിന്റെ താരതമ്യേന കൂടിയ തീക്ഷ്ണതയില്‍ നേരിടേണ്ടി വന്നു… മനസ്സിനെ തുലനാവസ്ഥയില്‍ പിടിച്ചു നിര്‍ത്തിയത് സ്വാമിയുടെ പ്രഭാഷണങ്ങളും ദൈവദശകവും ആയിരുന്നു…

കേട്ടുകഴിഞ്ഞ് മറന്ന പ്രഭാഷണങ്ങള്‍ എല്ലാം ഓടി മനസ്സിലേക്ക് വന്ന് അനുഗ്രഹിച്ചു…
അന്നം അനുഗ്രഹിച്ചു….
ഗുരുക്കന്‍മാര്‍ അനുഗ്രഹിച്ചു….
തര്‍ക്കമില്ലാതെ എനിക്ക് പറയാം…. ആരുടെ കാരുണ്യമാണ് ഞാന്‍….!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News