Qatar Worldcup:ആവേശപ്പന്തുരുളാന്‍ ഇനി നാല് ദിവസം

(Qatar Worldcup)ഖത്തറില്‍ ലോകകപ്പിന്റെ ആവേശപ്പന്തുരുളാന്‍ ഇനി നാല് ദിവസം മാത്രം. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ഖത്തര്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞു. ലോകതാരങ്ങളുടെ സംഗമകേന്ദ്രമായി ഖത്തര്‍ മാറി. ടീമുകളെല്ലാം അറബ് രാജ്യങ്ങളില്‍ അവസാനവട്ട പരിശീലനങ്ങളില്‍. ക്ലബ് ഫുട്ബോള്‍ കഴിഞ്ഞ് ദിവസങ്ങളുടെ ഇടവേളമാത്രമാണ് കളിക്കാര്‍ക്കുള്ളത്. ഈ ലോകകപ്പിന്റെ ആശങ്കയും അതാണ്. എങ്കിലും 20ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ എല്ലാ ആശങ്കകളും മായുമെന്ന് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നു.

പോരാട്ടങ്ങള്‍ക്കായി 32 ടീമുകളും രംഗത്തുണ്ട്. എല്ലാ ടീമുകളും അവരുടെ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. ചില ടീമുകളെയെങ്കിലും പരിക്ക് തുടക്കത്തിലേ വീഴ്ത്തി. അപ്രതീക്ഷിത ഒഴിവാക്കലുകള്‍ ഇല്ല. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങളാണ് ഇന്നുമുതല്‍. ലയണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും യുവനിരയുമായി സ്‌പെയ്നും നാളെ അവസാനവട്ട ഒരുക്കത്തിനായി കളത്തിലിറങ്ങുന്നു.

മെസി, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളിലാണ് പ്രതീക്ഷകള്‍ മുഴുവന്‍. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന സംഘം അബുദാബിയിലാണ് പരിശീലനം നടത്തുന്നത്. ഇന്ന് യുഎഇയുമായി സന്നാഹമത്സരം. ബ്രസീല്‍ ഇറ്റലിയില്‍ പരിശീലനം നടത്തുന്നു. പോര്‍ച്ചുഗല്‍ താരങ്ങള്‍ നാട്ടില്‍ത്തന്നെയാണ് പരിശീലനം. സന്നാഹമത്സരവും ഇവിടെവച്ചുതന്നെ. ഇക്കുറി സാധ്യതയില്‍ മുന്നില്‍ ബ്രസീലും അര്‍ജന്റീനയുമാണ്. സ്പെയ്നും ജര്‍മനിയും ഇംഗ്ലണ്ടും ഫ്രാന്‍സുമെല്ലാം മുന്‍നിരയിലുണ്ട്. സന്നാഹമത്സരത്തില്‍ ഘാനയെ തകര്‍ത്താണ് ബ്രസീല്‍ ഒരുങ്ങിയത്. നെയ്മറും റിച്ചാര്‍ലിസണും ഗബ്രിയേല്‍ ജെസ്യൂസും റഫീന്യയുമൊക്കെ ഉള്‍പ്പെട്ട ബ്രസീല്‍ നിര എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

അവസാന 35 മത്സരവും തോല്‍ക്കാതെയെത്തുന്ന അര്‍ന്റീനയ്ക്ക് മെസിയെന്ന മാന്ത്രികനിലാണ് വിശ്വാസം. മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലൗതാരോ മാര്‍ട്ടിനെസ്, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്‍ താരങ്ങളുമുണ്ട്. പരിക്ക് കൂടുതല്‍ ബാധിച്ചത് യൂറോപ്പിനെയാണ്. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് അവരുടെ മധ്യനിരയിലെ മികച്ച താരങ്ങളായ പോള്‍ പോഗ്ബയെയും എന്‍ഗോളോ കാന്റെയെയും നഷ്ടപ്പെട്ടു. കിലിയന്‍ എംബാപ്പെയുടെ കാലുകളില്‍ ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ജര്‍മനിക്കും സ്പെയ്നിനും ഇക്കുറി അത്ഭുതങ്ങള്‍ കാട്ടാന്‍ യുവനിരയാണ്. ഹാരി കെയ്ന്‍, ജാക് ഗ്രീലിഷ്, ബുകായോ സാക്ക, ഫില്‍ ഫോദെന്‍ എന്നീ ലോകോത്തര കളിക്കാരാണ് ഇംഗ്ലണ്ടിന്റെ ശക്തി.
പോര്‍ച്ചുഗലിന് ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവിനൊപ്പം ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോയോ കാന്‍സെലൊ തുടങ്ങിയ വമ്പന്‍മാരുടെ പിന്തുണയുണ്ട്.

ഫെഡെറികോ വാല്‍വെര്‍ദെയും ഡാര്‍വിന്‍ ന്യൂനസും അണിനിരക്കുന്ന ഉറുഗ്വേയെയും എഴുതിത്തള്ളാനാകില്ല. 2018ലെ അത്ഭുതം ആവര്‍ത്തിക്കാന്‍ ക്രൊയേഷ്യയും കറുത്ത കുതിരകളാകാന്‍ ഡെന്‍മാര്‍ക്കും രംഗത്തുണ്ട്. ജമാല്‍ മുസിയാല, ജൂഡ് ബെല്ലിങ്ഹാം, കമവിംഗ തുടങ്ങിയ യുവതാരങ്ങളുടെ വേദികൂടിയാകും ഈ ലോകകപ്പ്. ഈ പട്ടികയിലൊന്നുംപെടാത്ത താരങ്ങളുടെ ഉദയവും ഈ ലോകകപ്പില്‍ ഉണ്ടാകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here