ദില്ലിയിൽ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബിന്‍റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. കാമുകി ശ്രദ്ധയുടെ 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നതിനായി അഫ്താബ് അമീനുമായി പൊലീസ് കഴിഞ്ഞ ദിവസം മെഹ്റോളിയിലെത്തി തെരച്ചിൽ നടത്തിയിരുന്നു.
ചെറിയ അറക്കവാൾ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയതെന്നാണ് അഫ്താബ് പൊലീസിന് നൽകിയ മൊഴി. മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചു. ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജില്‍ തന്നെയാണ് പ്രതിയായ അഫ്താബ് അമീന്‍ പൂനെവാല ഭക്ഷണവും സൂക്ഷിച്ചിരുന്നത്. പാല്‍, വെള്ളം തുടങ്ങിയവയും ഈ ഫ്രിഡ്ജില്‍ തന്നെയാണ് സൂക്ഷിച്ചത്.
കോള്‍ സെന്ററിലെ ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയിരുന്ന അഫ്താബ് ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് കഴിച്ചിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജില്‍ തന്നെ ഭക്ഷണവും സൂക്ഷിക്കുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ അതേ മുറിയില്‍തന്നെയാണ് സംഭവത്തിന് ശേഷം അഫ്താബ് ഉറങ്ങിയിരുന്നത്.
ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയാണ് വെട്ടിനുറുക്കിയത്. ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത് ഉപേക്ഷിക്കുന്നതുവരെ, പതിവായി അഫ്താബ് ഫ്രിഡ്ജ് തുറന്ന് യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്നതായും പൊലീസ് പറഞ്ഞു. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.
കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, മെയ് 19 നാണ് അഫ്താബ് 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങുന്നത്. മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. കൈകാലുകളിലെ എല്ലുകളെന്ന് സംശയിക്കുന്ന 13 കഷണങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ തലയോ ശരീരഭാഗമോ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്ന ഏതെങ്കിലും ശരീരഭാഗമോ ഇതുവരെ വീണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ ശ്രദ്ധയുടെയും അഫ്താബിന്റെയും സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതിനിടെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാൾക്കർ രംഗത്ത് എത്തി. ദില്ലി പോലീസിൻറെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വികാസ് വാൾക്കർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here