28 വര്‍ഷങ്ങള്‍ക്കിപ്പുറവും കാല്‍പന്ത് കളിപ്രേമികളുടെ മനസ്സില്‍ നീറുന്ന ഓര്‍മയാണ് കൊളംബിയന്‍ പ്രതിരോധനിരക്കാരന്‍ ആന്ദ്രേ എസ്കോബാര്‍. ഇപ്പോഴും ആ രണ്ടാം നമ്പറുകാരന്‍ കാല്‍പന്ത് കളി ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നത് കളിക്കളങ്ങള്‍ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റേതുമല്ലെന്നാണ്.
കാല്‍പന്ത് കളി ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് അമേരിക്ക വേദിയായ 1994ലെ ലോകകപ്പ്. ആദ്യ റൗണ്ടില്‍ കൊളംബിയ അമേരിക്കയെ നേരിടുമ്പോള്‍ എസ്കോബാറിന്‍റെ പിഴവിലൂടെ പന്ത് സ്വന്തം വലയില്‍ കുരുങ്ങി. ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായി ടീം ലോകകപ്പില്‍ നിന്നും പുറത്തായി.ടീമിനൊപ്പം എസ്കോബാറും നാട്ടിലേക്ക് മടങ്ങി. കൊളംബിയയുടെ വിജയത്തിനായി വാതുവച്ച മയക്കുമരുന്ന് മാഫിയ എസ്കോബാറിന്‍റെ ജീവനെടുക്കാന്‍ കാത്തിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം എസ്കോബാര്‍ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചെലവഴിച്ചു.പുലര്‍ച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്കോബാറുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്.ആക്രോശങ്ങള്‍ക്കും കടുത്ത വാക്പോരിനും ഒടുവില്‍ കൂട്ടത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിച്ചു. എസ്കോബാറിന്‍റെ നെഞ്ചില്‍ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും അവര്‍ ഗോള്‍ എന്ന് അലറിവിളിച്ചുകൊണ്ടേയിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ഈ 27കാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.ലോകം ഞെട്ടിത്തരിച്ച രാത്രി. 28 വര്‍ഷങ്ങള്‍ക്കിപ്പുറവും കാല്‍പന്ത് കളിപ്രേമികളുടെ മനസ്സില്‍ നീറുന്ന ഓര്‍മയാണ് ഫുട്ബോള്‍ ലോകത്തെ ആദ്യ രക്തസാക്ഷിയായ ആന്ദ്രേ എസ്കോബാര്‍. ഇപ്പോഴും ആ രണ്ടാം നമ്പറുകാരന്‍ കാല്‍പന്ത് കളിലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കളിക്കളങ്ങള്‍ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റേതുമല്ല. അതിരുകളില്ലാത്ത ആനന്ദത്തിന്‍റേതാണ്. ആ ആനന്ദകല അണയാതിരിക്കട്ടെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here