ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും കണ്ടെത്താനായില്ല; അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്

ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീന്‍ പൂനവാലെയെ പൊലീസ് ഇന്ന് ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കും. അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനിയ ഒരാഴ്ച കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അതേസമയം കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായി തുടരുകയാണ്.

യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം അഫ്താബും കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറും ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഇനിയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പൊലീസിന് മൊഴി നല്‍കിയത്.

യുവതിയെ 35 കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ഇതില്‍ പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം അഫ്താബിന് വലിയ തോതില്‍ വാട്ടര്‍ ബില്‍ വന്നതായി പൊലീസ് കണ്ടെത്തി. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. മുറി കഴുകി വൃത്തിയാക്കാനായി അമിതമായി വെള്ളം എടുത്തതാണ് ഇത്രയധികം ബില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അഫ്താബ് എല്ലാ ദിവസവും വാട്ടര്‍ ടാങ്കില്‍ പോയി നോക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ശ്രദ്ധയുടെ ബാഗ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ അടുക്കളയില്‍ നിന്നും രക്തക്കറയും കണ്ടെത്തി. പ്രതി അഫ്താബിനെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ്ങ് ആപ്പു വഴി പെണ്‍കുട്ടികളെ കണ്ടെത്തി, ഫ്ലാറ്റില്‍ കൊണ്ടുവന്നിരുന്നു. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി മുറിയില്‍ ശയിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അഫ്താബിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് ഡേറ്റിങ്ങ് ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് ദുര്‍ഗന്ധം വമിക്കാതിരിക്കാനായി ചന്ദ്രനത്തിരികളും റൂം റിഫ്രഷ്നറുകളും ഉപയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News