ദില്ലിയില്‍(Delhi) പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ നിര്‍ണായകമായി പ്രതിയുടെ വീട്ടിലെ വാട്ടര്‍ ബില്‍(water bill). പാര്‍പ്പിട സമുച്ചയത്തിലെ എല്ലാവരും സൗജന്യമായി വെള്ളമുപയോഗിക്കുമ്പോള്‍ അഫ്താബിന് അധിക തുക ബില്ലായി വന്നതായി പൊലീസ് കണ്ടെത്തല്‍. ശ്രദ്ധയുടെ രക്തക്കറ കഴുകിക്കളയാനാണ് അഫ്താബ് വെള്ളം ഉപയോഗിച്ചതെന്ന് പ്രാഥമിക നിഗമനം. അതേസമയം, അഫ്താബിനെ ഇന്ന് പൊലീസ് സാകേത് കോടതിയില്‍ ഹാജരാക്കും.
പങ്കാളിയെ 35 കഷണങ്ങളാക്കി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. പ്രതി അഫ്താബ് അമീന്റെ വാട്ടര്‍ ബില്ല് പിടിവള്ളിയാക്കിയിരിക്കുകയാണ് പൊലീസ്. ദില്ലി സര്‍ക്കാര്‍ 20,000 ലിറ്റര്‍ വെള്ളമാണ് ഒരു മാസം ഒരു കുടുംബത്തിന് സൗജന്യമായി നല്‍കുന്നത്. ഇവരുടെ പാര്‍പ്പിടസമയത്തില്‍ ബില്‍ വരുന്നത് അഫ്താബിന് മാത്രം. അധിക ബില്‍ വന്നത് 300 രൂപയാണ്. പങ്കാളിയായ ശ്രദ്ധയെ കൊന്ന ശേഷം രക്തക്കറ കഴുകിക്കളയാനാണ് വെള്ളം അമിതമായി ഉപയോഗിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. അഫ്താബ് ദിവസവും ടാങ്കിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിന് നല്‍കിയ മൊഴിയും നിര്‍ണായകമായി.
അതേസമയം, പ്രതിയെ നാര്‍ക്കോ ടെസ്റ്റിന് വിധേയമാക്കാന്‍ അനുമതി തേടി ദില്ലി പോലീസ് കോടതിയെ സമീപിച്ചു. യുവതിയുടേതെന്ന് കരുതുന്ന 13 ശരീര ഭാഗങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധന ഫലത്തിനായും പൊലീസ് കാത്തിരിക്കുന്നു. അഫ്താബിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍ രംഗത്ത് വന്നു. പ്രതി കള്ളവും സത്യവും മാറി മാറി പറയുകയാണെന്നും പ്രതിയെ തൂക്കി കൊല്ലണമെന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here