കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗൺസിലി(AICTE)ന്റെ കേരളത്തിലെ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. തിരുവനന്തപുരം എൻജിനിയറിങ് കോളേജ് ക്യാമ്പസിലെ
കേരള -ലക്ഷദ്വീപ് പ്രാദേശിക കേന്ദ്രത്തിന്റ സാമ്പത്തിക ഇടപാടുകൾ 30നകം അവസാനിപ്പിക്കാൻ ബുധനാഴ്‌ച ഉത്തരവിറങ്ങി. ഫയലുകൾ ഡിജിറ്റെെസ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എൻജിനിയറിങ്, മാനേജ്മെന്റ്, എംസിഎ, ആർക്കിടെക്ചർ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി വികസനപ്രവർത്തനങ്ങൾ നടത്താനുമുള്ള ഉപദേശക സമിതിയാണ് എഐസിടിഇ. സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതി നൽകുന്നത് കൗൺസിലാണ്. എല്ലാവർഷവും ഈ അനുമതി പുതുക്കാൻ പ്രത്യേക പരിശോധനകൾ നടത്തും.
കേന്ദ്രം അടച്ചാൽ ഇതിന് കേരളത്തിലെ സ്ഥാപനങ്ങൾക്ക് ദില്ലിയിൽ പോകേണ്ടിവരും. ഡിജിറ്റലായി അനുമതി നൽകുന്നത് നിലവാര തകർച്ചയ്‌ക്കിടയാക്കുമെന്നും വിർശനമുണ്ട്. കേരളത്തിന് അർഹതപ്പെട്ട പുതിയ പദ്ധതികളൊന്നും അനുവദിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള കേന്ദ്രസ്ഥാപനങ്ങൾ പോലും അടച്ചുപൂട്ടുകയാണ് കേന്ദ്രം.
വിദ്യാർഥികളുടെ സ്റ്റൈപെൻഡ്, എസ് സി/എസ് ടി പദ്ധതിയിൽ ലാബുകളുടെയും ലൈബ്രറികളുടെയും ആധുനീകരണം, ഫാക്കൽറ്റി ആൻഡ് റിസർച്ച് റിഫ്രഷർ കോഴ്സ് തുടങ്ങിയ പദ്ധതികൾ കൗൺസിലിന്റെ നേതൃത്വത്തിലുണ്ട്. സെന്ററിൽ പ്രവർത്തിക്കുന്ന എഐസിടിഐ ട്രെയിനിങ് ആൻഡ് ലേണിങ് അക്കാദമിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് പ്രത്യേക പരിശീലനവുമുണ്ട്.
സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ 44 സെന്റിൽ 16,000 സ്ക്വയർഫീറ്റിൽ നൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടമാണിത്. 2012-ൽ പ്രവർത്തനം ആരംഭിച്ച സെന്ററിലെ 18 ജീവനക്കാരുടെ തുടർജോലിയെക്കുറിച്ച് അറിയിപ്പ് നൽകിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here