കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ബിജെപി പ്രവർത്തകർ.കൊടുങ്ങല്ലൂർ സ്വദേശികളായ നിധിനും സുദീപും സജീവ ആർഎസ്എസ് പ്രവർത്തകരും ക്രിമിനൽ കേസിൽ പ്രതികളുമാണ്.പ്രതികൾ ലഹരി ഉപയോഗിച്ചുവെന്ന മൊഴിയിൽ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
മോഡലിനെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ അറസ്റ്റിലായ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാദൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. മുമ്പ് വ്യാപാരിയെയും മകനേയും തട്ടികൊണ്ട് വന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് മർദ്ദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. 2017 ലായിരുന്നു സംഭവം.
തൊടുപുഴ സ്വദേശിയായ വ്യാപാരി തങ്കച്ചനെയും മകനെയുമാണ് തട്ടികൊണ്ടു വന്ന് കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ തടവിലാക്കിയത്. മറ്റൊരു പ്രതി കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി ആർ സുദീപും കടുത്ത ആർഎസ്എസ് പ്രചാരകനും പ്രവർത്തകനുമാണ്.
കാവിയെ മാത്രം സ്നേഹിക്കുന്ന സുദീപിൻറെ ഫേസ്ബുക്ക് പേജുകളും ഇത് വ്യക്തമാക്കുന്നു. പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് പേരുടെയും എഫ്ബി പേജുകളും ആർഎസ്എസ് ബന്ധം വ്യക്തമാക്കുന്നതാണ്. അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ ബാറിൽ വെച്ച് ബിയറിൽ ലഹരിപ്പൊടി കലർത്തിയെന്നാണ് മോഡലിൻറെ മൊഴി. രാജസ്ഥാൻകാരിയായ മറ്റൊരു മോഡൽ ഡിബിൾ ലാമ്പയാണ് ഡിജെ പാർട്ടിയിലേക്ക് കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.
ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്. കേസിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിച്ചാൽ വരുംദിവസങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here