ട്വിറ്റര്‍ വേണ്ട ‘ട്രൂത്ത് സോഷ്യല്‍’ മതിയെന്ന് ട്രംപ്

ട്വിറ്ററിലേക്ക് തിരികെ എത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ ഇലോണ്‍ മസ്‌ക് ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ചോദിച്ചായിരുന്നു മസ്‌ക് പോള്‍ സംഘടിപ്പിച്ചത്.

ശനിയാഴ്ച മസ്‌ക് സംഘടിപ്പിച്ച വോട്ടെടുപ്പില്‍ വേണം, വേണ്ട എന്നു അഭിപ്രായപ്പെട്ടവര്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 51.8 ശതമാനം പേര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്നാണ് അഭിപ്രായപ്പെട്ടപ്പോള്‍ 48.2 ശതമാനം പേര്‍ ട്രംപിന്റെ വരവിനെ എതിര്‍ത്തു. 13.4 കോടിയാളുകള്‍ പോള്‍ കണ്ടിട്ടുണ്ടെന്ന് മസ്‌ക് പറഞ്ഞു. ഇതിന് പിന്നാലെ ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്’ എന്ന് അര്‍ത്ഥമാക്കുന്ന ലാറ്റിന്‍ പ്രയോഗം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ വിലക്ക് നീങ്ങിയിരിക്കുന്നത്. 2021ല്‍ യുഎസ് കാപ്പിറ്റോള്‍ ഹില്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അക്രമകാരികള്‍ക്ക് പ്രചോദനമായെന്ന് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

ഫെയ്സ്ബുക്കും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചെങ്കിലും ട്വിറ്ററിലേക്ക് മടങ്ങിവരവില്ലെന്ന നിലപാട് ലാസ് വെ?ഗാസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് ആവര്‍ത്തിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താന്‍ താത്പര്യമില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘അതിന് ഒരു കാരണവും ഞാന്‍ കാണുന്നില്ല’- എന്നാണ് ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് ട്രംപിന്റെ പ്രതികരണം. തന്റെ ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പുതിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഉറച്ചു നില്‍ക്കും. ട്രൂത്ത് സോഷ്യലില്‍ ട്വിറ്ററിനേക്കാള്‍ അതിശയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here