രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ അപേക്ഷ നല്‍കും. നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന് 10 ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നടപടി.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനോടൊപ്പം തന്നെയാണ് കോണ്‍ഗ്രസും ഹർജി നല്‍കുന്നത്.
മോചനം ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് പാര്‍ട്ടി നേരത്തെ പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധി പൂര്‍ണമായും തെറ്റാണെന്നും, തീരുമാനം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നത്.
അതേസമയം, രാജീവ് ഗാന്ധിയുടെ പങ്കാളിയായിരുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെ നേരത്തെ പിന്തുണച്ചിരുന്നു. മകള്‍ പ്രിയങ്ക ഗാന്ധിയെും പ്രതികളിലൊരാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട് പ്രതികള്‍ക്കെതിരാണ്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍, റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍, മുരുകന്‍ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here