
ദില്ലിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബിന്റെ കസ്റ്റഡിക്കാലാവധി നാലുദിവസംകൂടി നീട്ടി. പ്രതിക്ക് പോളിഗ്രാഫ് പരിശോധന നടത്തണമെന്ന മെഹ്റോളി പൊലീസിന്റെ അപേക്ഷ സാകേത് കോടതി അംഗീകരിച്ചു.
അതേസമയം, ഇനിയും തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ടെന്നും നാർക്കോ ഉൾപ്പെടെയുള്ള മറ്റ് പരിശോധനകളും നടത്താനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കാമെന്നും മൃതദേഹവശിഷ്ടങ്ങൾ നിക്ഷേപിച്ചത് എവിടെയാണെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. കൊലപാതകം ബോധപൂർവമല്ലെന്നും ആ സമയത്തെ അവസ്ഥയിൽ ചെയ്ത് പോയതാണെന്നും പ്രതി കോടതിയെ അറിയിച്ചു.
മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മുറിക്കുള്ളില്‍ ചന്ദനത്തിരികളും റിഫ്രഷ്നറുകളും വച്ചിരുന്നു. മൂന്ന് ആഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.
ഇന്റര്‍നെറ്റില്‍ നോക്കിയാണ് താനിതെല്ലാം മനസിലാക്കിയതെന്ന് അഫ്താബ് പൊലീസിനോട് സമ്മതിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചത്. പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here